നരയന്പാറയിലെ വീട്ടുമുറ്റത്തും ഈന്തപ്പഴ വിളവെടുപ്പുകാലം
മട്ടന്നൂർ: അറബ് നാടുകളില്‍ മാത്രം കൂടുതലായും കണ്ടു വരുന്ന ഈന്തപ്പഴം മട്ടന്നൂരിലെ മണ്ണിലും കായ്ച്ച് വിളവെടുപ്പിന് പാകമാകുന്നു.
വ്യാപാരിയായ കെ.പി. ജാസിറിന്റെ നരയന്പാറ ഐഡിയല്‍ മസ്ജിദിനു സമീപത്തെ ഹയാത്ത് എന്ന വീട്ടുമുറ്റത്താണ് ഈന്തപ്പനകള്‍ കുലച്ച് പാകമായി വരുന്നത്.
ഏഴു വർഷം മുന്പ് ബംഗളൂരുവിലെ യാത്രയ്ക്കിടെ ഒരു കൗതുകത്തിനായിരുന്നു രണ്ടുവർഷം പ്രായമുള്ള നാല് തൈകള്‍ വാങ്ങിയത്. രണ്ടുവീതം ആണ്‍ പെണ്‍ തൈകളായിരുന്നു വാങ്ങിയത്. ഇവയില്‍ വീടിന്റെ മുൻവശത്ത് നട്ടു വളർത്തിയ രണ്ട് പെണ്‍പനകളാണ് വളർന്നു പന്തലിച്ച് കായകളാല്‍ സന്പന്നമായി നില്‍ക്കുന്നത്. ഒരു പനയിലെ കുലകള്‍ പഴുത്ത് തുടങ്ങിയിട്ടുണ്ട്.
വേനലിലാണ് സാധാരണ ഈന്തപ്പനകള്‍ കായ്ക്കുന്നത്. പൂവിട്ട ശേഷം ഏകദേശം അഞ്ചോ ആറോ മാസമെടുത്താണ് ഈന്തപ്പഴം പൂർണമായി പാകമാകുക. ഗള്‍ഫ് രാജ്യങ്ങളില്‍ ഓഗസ്റ്റ് മാസത്തോടെയാണ് വിളവെടുപ്പ് ആരംഭിക്കുന്നത്. അപൂർവമായി കേരളത്തിലും ഈന്തപ്പനകള്‍ കായ്ക്കാറുണ്ട്. എന്നാല്‍, ഇവിടെ ഈസമയം മഴയാകുന്നത് പഴങ്ങള്‍ പാകമാകുന്നതിന് വെല്ലുവിളിയാകാറുണ്ട്. വരണ്ട കാലാവസ്ഥയും കടുത്ത സൂര്യപ്രകാശവുമാണ് ഈന്തപ്പനകളുടെ മികച്ച വളർച്ചയ്ക്കും വിളവിനും ആവശ്യമെന്നതിനാല്‍ ജാസില്‍ നല്ല വെയില് കിട്ടുന്നിടത്താണ് ജാസിർ തൈകള്‍ നട്ടു വളർത്തിയത്.
ഗള്‍ഫുമായുള്ള മലയാളികളുടെ ബന്ധം പലയിടത്തും ഈന്തപ്പനങ്ങള്‍ വച്ചു പിടിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ ഇപ്പോഴത്തെ ചൂടാണ് ഈന്തപ്പഴം കായ്ക്കാൻ കാരണമായതെന്നാണ് ജാസിർ പറയുന്നത്. വരുംകാലങ്ങളില്‍ ചൂട് കൂടുകയാണെങ്കില്‍ ഒരുപക്ഷേ കേരളത്തിലും ഈന്തപ്പനകള്‍ സാധാരണ കാഴ്ചയായി മാറിയേക്കും.
Post a Comment