'100 സീറ്റ് അല്ലെങ്കിൽ വനവാസം, അര ഡസൻ മന്ത്രിമാർ തോൽക്കും'; എല്ലാം കിറുകൃത്യമായ സതീശൻ സ്ട്രാറ്റജി, ഇടറാത്ത നേതാവ്
തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ എന്തായിരുന്നു യുഡിഎഫിന്റെ പ്രേരക ശക്തി. നിസംശയം പറയാം, വി.ഡി. സതീശൻ തുടക്കം മുതലേ മുന്നോട്ട് വെച്ച മുദ്രാവാക്യങ്ങളും ആത്മവിശ്വാസവുമായിരുന്നു യുഡിഎഫിനെയും കോൺഗ്രസിനെയും മുന്നോട്ട് നയിച്ച പ്രധാന ഘടകങ്ങളിലൊന്ന്. പ്രതിപക്ഷ നേതാവെന്ന നിലയിൽ സംസ്ഥാനത്തുടനീളം ഓടി നടന്നുള്ള പ്രവർത്തന മികവും ആദ്യഘട്ടത്തിൽ തന്നെ ടാർജറ്റ് നിശ്ചയിക്കുകയും എല്ലായിടത്തും ഊന്നിപ്പറയുകയും 100 സീറ്റ് കിട്ടിയില്ലെങ്കിൻ വനവാന പ്രഖ്യാപനവുമൊക്കെ യുഡിഎഫിന് ഊർജമാകുകയായിരുന്നു. തെരഞ്ഞെടുപ്പിനെ നേരിടേണ്ടത് വ്യക്തിഗത മികവിലല്ലെന്നും കൂട്ടായെ പ്രവർത്തനത്തിന്റെ ബലത്തിലാണെന്നും ഊന്നിപ്പറയുകയായിരുന്നു അദ്ദേഹത്തിന്റെ ടീം യുഡിഎഫ് എന്ന വിശേഷണം. തെരഞ്ഞെടുപ്പിന് ടീം യുഡിഎഫ് സജ്ജമാണെന്നും മികച്ച വിജയം നേടുമെന്നും അദ്ദേഹം ആവർത്തിച്ചു.
100 സീറ്റ് അല്ലെങ്കിൽ വനവാസം..
എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായുള്ള അഭിപ്രായ വ്യത്യാസത്തിൽ നിന്നാണ് 100 സീറ്റ് കിട്ടിയില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് വി.ഡി. സതീശൻ പറഞ്ഞത്. അതിന് മുമ്പേ യുഡിഎഫ് 100 സീറ്റ് നേടുമെന്ന് സതീശൻ പറഞ്ഞു. 100 സീറ്റ് നേടുമെന്ന് സതീശൻ പറയുമ്പോഴും, വെറും 42 സീറ്റ് മാത്രമുള്ള യുഡിഎഫിന്, പ്രത്യേകിച്ച് 22 സീറ്റ് മാത്രമുള്ള കോൺഗ്രസിന് എവിടെ നിന്ന് 100 സീറ്റ് തികക്കുമെന്ന് ചോദ്യമുയർന്നു. കോൺഗ്രസിലെ മറ്റ് മുതിർന്ന നേതാക്കൾ 100 സീറ്റ് വാദത്തെ എല്ലാ കോൺഗ്രസ് നേതാക്കളും വല്ലാതെ പിന്താങ്ങിയതുമില്ല എന്നതും ശ്രദ്ധേയം. എന്നാൽ ഒരിക്കൽ പോലും സതീശൻ തന്റെ വാദത്തിൽ നിന്ന് പിന്മാറിയില്ല. പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലാണ് അര ഡസൻ മന്ത്രിമാരെങ്കിലും തോൽവിയറിയുമെന്ന് സതീശൻ പറഞ്ഞത്. എന്നാൽ മുഖ്യമന്ത്രിയടക്കം ഈ പരാമർശത്തെ പരിഹസിച്ചു. സതീശന്റെ നില ഭദ്രമാണോ എന്നായിരുന്നു മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ ചോദ്യം. അതിനിടയിൽ സാമുദായിക നേതാക്കളായ വെള്ളാപ്പള്ളി നടേശൻ, സുകുമാരൻ നായർ എന്നിവരുമായി പരസ്യമായ ഉടക്കുണ്ടായി. വെള്ളാപ്പള്ളി നടേശന്റെ ന്യൂനപക്ഷ വിരുദ്ധ പരാമർശങ്ങളെ സതീശൻ തുറന്നെതിർക്കുകയും ചെയ്തതോടെ ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്തുണ ഉറപ്പിക്കാനായി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ പുതുയുഗ യാത്രയിലെ ജനസാന്നിധ്യം സതീശന്റെ ജനപിന്തുണയുടെ അളവുകോലായി.
നുണേശൻ പ്രചാരണത്തിൽ വീണില്ല
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പ്രതിരോധിക്കാൻ വ്യത്യസ്തമായ തന്ത്രങ്ങളാണ് സിപിഎം ഒരുക്കിയത്. സോഷ്യൽ മീഡിയയിൽ അടക്കം നുണേശൻ എന്ന നിർമിത് സൃഷ്ടിച്ച് സതീശന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യാനാണ് സിപിഎം ശ്രമിച്ചത്. എന്നാൽ, ഇത് സോഷ്യൽമീഡിയക്കപ്പുറം താഴേ തട്ടിൽ ഏശിയില്ല. സതീശൻ ആകട്ടെ ഈ കെണിയിൽ വീഴാതെ മുന്നോട്ട് പോകുകയും സർക്കാറിനെതിരെയുള്ള വിമർശനം ശക്തമാക്കുകയും ചെയ്തു. നിരന്തരം വ്യക്തിപരമായ അധിക്ഷേപം നേരിട്ടിട്ടും ഭരണകക്ഷിയിലെ നേതാക്കളുമായി, പ്രത്യേകിച്ച് പിണറായി വിജയനുമായി നല്ല ബന്ധമാണ് വി.ഡി. സതീശൻ കാത്തുസൂക്ഷിച്ചത്. രാഷ്ട്രീയമായി രൂക്ഷമായ വിമർശനം ഉന്നയിക്കുമ്പോഴും പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും വ്യക്തിപരമായ ആരോപണങ്ങളിലേക്കോ അധിക്ഷേപങ്ങളിലേക്കോ കടന്നില്ല എന്നതും ശ്രദ്ധേയം
Post a Comment