രണ്ടുദിവസം ലോക്‌ഡൗണിന് സമാനമായി ജാഗ്രത പാലിക്കണം; കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് അസഹനീയമായി തുടരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് ദുരന്തനിവാരണ അതോറിറ്റി.
ഇന്ന് ഉഷ്‌ണതരംഗ മുന്നറിയിപ്പ് നിലവിലില്ലെങ്കിലും താപനില ഉയരാൻ സാദ്ധ്യതയുള്ളതിനാല്‍ കർശന മുൻകരുതലുകള്‍ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
പാലക്കാട് ജില്ലയില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയർന്നേക്കും. മറ്റ് ജില്ലകളിലും സാധാരണയേക്കാള്‍ കൂടുതല്‍ ചൂട് അനുഭവപ്പെടാൻ സാദ്ധ്യതയുണ്ട്. ലോക്‌ഡൗണിന് സമാനമായ ജാഗ്രത പകല്‍ സമയങ്ങളില്‍ പാലിക്കണമെന്നാണ് നിർദ്ദേശം. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കണം. ചുട്ടുപൊള്ളുന്ന ചൂടിന് ആശ്വാസമായി മറ്റന്നാള്‍ മുതല്‍ സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകാൻ സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഉഷ്‌ണതരംഗ സാഹചര്യവും ഉച്ചവെയിലിലെ ജോലി നിയന്ത്രണങ്ങളും വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 11 മണിക്ക് ഓണ്‍ലൈനായി ചേരുന്ന യോഗത്തില്‍ മന്ത്രിമാർ, ചീഫ് സെക്രട്ടറി, ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. വിവിധ ജില്ലകളിലെ സാഹചര്യം വിലയിരുത്തി ആവശ്യമായ തുടർനടപടികള്‍ യോഗം തീരുമാനിക്കും. പകല്‍ 11 മണി മുതല്‍ മൂന്ന് മണി വരെയുള്ള സമയങ്ങളില്‍ നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാൻ പൊതുജനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Post a Comment