കിണറുകളും ജലാശയങ്ങളും വറ്റി ജനങ്ങൾ നെട്ടോട്ടമോടുമ്പോൾ ഇരിട്ടി നഗരത്തിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു
ഇരിട്ടി: കനത്തചൂടിൽ കിണറുകളും ജലാശയങ്ങളും വറ്റി ജനങ്ങൾ നെട്ടോട്ടമോടുമ്പോൾ ജലവിതരണ പദ്ധതിയുടെ പൈപ്പ് ലൈനുകൾ പൊട്ടി കുടിവെള്ളം പാഴാകുന്നത് തടയാൻ വാട്ടർ അതോറിറ്റി അധികൃതർക്കാവുന്നില്ല. ഇരിട്ടി നഗരത്തിൽ രണ്ടിടങ്ങളിലാണ് ഈ വിധത്തിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത്. നേരത്തേ ഇരിട്ടി പഴയ പോസ്റ്റോഫീസിനു സമീപം പൈപ്പ് പൊട്ടി മാസങ്ങളോളം കുടിവെള്ളം പാഴായിരുന്നു. ഇതിനെതിരെ പ്രതിഷേധമുണ്ടായതോടെ കഴിഞ്ഞ ദിവസം അധികൃതർ ചോർച്ച അടച്ചിരുന്നു. എന്നാൽ ഇതിനു പിന്നാലെയാണ് പയഞ്ചേരിമുക്കിലും തവക്കൽ കോംപ്ലക്സിന് സമീപത്തായും പൈപ്പ് പൊട്ടി ജലം പാഴാകുന്നത്.
പയഞ്ചേരി ജംഗ്ഷനിൽ ടാറിങ്ങിനിടയിലൂടെ ഉറവ പോലെയാണ് കുടിവെള്ളം ഒഴുകി പോകുന്നത്. തവക്കൽ കോംപ്ലക്സിന് സമീപത്താണെങ്കിൽ പുറത്തു കാണുന്ന രീതിയിൽ സ്ഥാപിച്ച പൈപ്പ് പൊട്ടിയാണ് വെള്ളം പാഴായി പോകുന്നത്. ജല അതോറിറ്റി അധികൃതർ കാണിക്കുന്ന കനത്ത അനാസ്ഥയാണ് ജനങ്ങൾക്ക് ദാഹജലമാകേണ്ട വെള്ളം ഇങ്ങിനെ പാഴാകുന്നതിനിടയാക്കുന്നത് എന്നാണ് ആക്ഷേപമുയരുന്നത്.
Post a Comment