ആറളത്ത് പകലെന്നോ രാത്രിയെന്നോ ഇല്ലാതെ കാട്ടാനകൾ; ടാസ്ക് ഫോഴ്സ് കണ്ടെത്തിയത് 74 ഹോട്ട്സ്പോട്ടുകൾ, പ്രതിരോധിക്കാൻ എ.ഐ സംവിധാനം വരുന്നു
ഇരിട്ടി: ഹൈക്കോടതി നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക ടാസ്ക് ഫോഴ്സ് ആറളം പുനരധിവാസ മേഖലയിൽ നടത്തിയ വിവരശേഖരണത്തിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ. പ്രദേശത്ത് സ്ഥിരമായി കാട്ടാനകളും മറ്റ് വന്യമൃഗങ്ങളും ഇറങ്ങുന്ന 74 ഹോട്ട്സ്പോട്ടുകൾ കണ്ടെത്തി. കഴിഞ്ഞ ഒരുമാസത്തെ മാത്രം കണക്കുകൾ പരിശോധിച്ചപ്പോഴാണ് ഈ വിവരങ്ങൾ ലഭ്യമായത്.
ഈ ഹോട്ട്സ്പോട്ടുകളിൽ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെയാണ് കാട്ടാനകളുടെ സാന്നിധ്യമുള്ളത്. ഒരു മാസത്തിനിടെ 67 കാട്ടാനകൾ ഈ മേഖലകളിൽ എത്തിയതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പ്രദേശവാസികളുടെ പൂർണ്ണ സഹകരണത്തോടെ അവരിൽ നിന്നും നേരിട്ടാണ് ടാസ്ക് ഫോഴ്സ് ഈ വിവരങ്ങൾ ശേഖരിച്ചത്.
വന്യമൃഗ ശല്യം തടയുന്നതിനായി കേരളാ ദുരന്ത നിവാരണ അതോറിറ്റിയും കെൽട്രോണും സംയുക്തമായി നടപ്പിലാക്കുന്ന പുതിയ എ.ഐ (Artificial Intelligence) പ്രതിരോധ സംവിധാനത്തിന്റെ മുന്നൊരുക്കമായാണ് ഈ പഠനം നടന്നത്. വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്നത് കൃത്യമായി റിപ്പോർട്ട് ചെയ്യാൻ പ്രത്യേക വെബ്സൈറ്റും വാട്സ്ആപ്പ് സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. ഇതിലൂടെ നാട്ടുകാർക്ക് നേരിട്ട് വിവരങ്ങൾ കൈമാറാം.
വിവരമറിയിക്കുന്ന ആളുടെ പേര്, ഫോൺ നമ്പർ, പഞ്ചായത്ത്, വാർഡ്, ഏത് മൃഗമാണ് ഇറങ്ങിയത് എന്നീ വിവരങ്ങൾ നൽകണം. ഇതിനൊപ്പം റിപ്പോർട്ട് ചെയ്യുന്ന വ്യക്തിയുടെ തത്സമയ ലൊക്കേഷൻ കൂടി സിസ്റ്റത്തിൽ രേഖപ്പെടുത്തുന്നതിനാൽ വ്യാജ വിവരങ്ങൾ എളുപ്പത്തിൽ കണ്ടെത്താനും ഒഴിവാക്കാനും സാധിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട തുടർനടപടികൾ ചർച്ച ചെയ്യാൻ ദുരന്ത നിവാരണ അതോറിറ്റി, കെൽട്രോൺ, വനം വകുപ്പ്, ടാസ്ക് ഫോഴ്സ് എന്നിവർ പങ്കെടുക്കുന്ന പ്രത്യേക യോഗം ചൊവ്വാഴ്ച രാവിലെ വളയംചാലിൽ ചേരും.
Post a Comment