മുന്നറിയിപ്പും നിയന്ത്രണങ്ങളും കടുപ്പിച്ച് ഗൾഫ് രാജ്യങ്ങൾ; ഫുജൈറയിൽ ഡ്രോൺ ആക്രമണം, ബഹറൈനിൽ മുന്നറിയിപ്പ്
ദുബൈ: പശ്ചിമേഷ്യയിൽ യുദ്ധം കനക്കുന്ന സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ മുന്നറിയിപ്പും നിയന്ത്രണങ്ങളും മുന്നറിയിപ്പും. യുഎഇയിലെ ഫുജൈറ ഓയിൽ ഇൻഡസ്ട്രി സോണിൽ ഡ്രോൺ ആക്രമണവും പിന്നാലെ തീപ്പിടുത്തവുമുണ്ടായി. ഫുജൈറയിൽ റോഡിൽ നിയന്ത്രണമേർപ്പെടുത്തിയിരിക്കുകയാണ്. പോർട്ട് ടണയ മുതൽ വില്ലേജ് ബ്രിഡ്ജ് വരെ അടച്ചു. ഡ്രോൺ അവശിഷ്ടങ്ങളും വീണു. ബഹറൈനിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേ സമയം, യു.എസ് എംബസി ആക്രമണത്തെ അപലപിച്ച് സൗദി രംഗത്തെത്തി.
അതേ സമയം, ദേശീയ ആകാശപരിധിയിൽ സുരക്ഷാ ജാഗ്രത ശക്തിപ്പെടുത്തി ഒമാൻ ഭരണകൂടം. രാജ്യത്ത് ഡ്രോണുകൾ ഉൾപ്പെടെ എല്ലാ തരത്തിലുള്ള മനുഷ്യരഹിത വിമാനങ്ങളുടെയും വിവിധ വായുമാർഗ കായിക പ്രവർത്തനങ്ങളുടെയും അനുമതികൾ അടുത്ത അറിയിപ്പുണ്ടാകുന്നത് വരെ താൽക്കാലികമായി നിർത്തിവെച്ചതായി സിവിൽ എവിയേഷൻ അതോറിറ്റി പ്രഖ്യാപിച്ചു. ഇന്ന് പുറത്തിറക്കിയ സർക്കുലറിലാണ് തീരുമാനം അറിയിച്ചിട്ടുള്ളത്. സർക്കാർ, വാണിജ്യ, വിനോദ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന എല്ലാ ഡ്രോണുകളുടെയും പ്രവർത്തനം ഉടൻ പ്രാബല്യത്തിൽ നിർത്തിവെക്കുകയാണ്. കൂടാതെ പാരാഗ്ലൈഡിംഗ്, പാരാമോട്ടോർ, എയർ സ്പോർട്സ് എയർക്രാഫ്റ്റുകൾ എന്നിവ ഉൾപ്പെടെയുള്ള വായുമാർഗ കായിക വിനോദ പ്രവർത്തനങ്ങൾക്കും നിരോധനം ബാധകമാണ്.
മാർച്ച് 3 മുതൽ പ്രാബല്യത്തിൽ വന്നിരിക്കുന്ന ഈ ഉത്തരവ് പുതുക്കിയ നിർദ്ദേശം ലഭിക്കുന്നതുവരെ തുടരുമെന്ന് അതോറിറ്റി വ്യക്തമാക്കി. ഈ കാലയളവിൽ രാജ്യത്തിന്റെ ആകാശപരിധിക്കുള്ളിൽ പരാമർശിച്ചിരിക്കുന്ന യാതൊരു പ്രവർത്തനവും അനുവദനീയമല്ല. പുതിയ അനുമതികളും നൽകില്ലെന്ന് അധികൃതർ അറിയിച്ചു.
Post a Comment