വാണിജ്യ സിലിണ്ടർ വിതരണ പ്രതിസന്ധി: കൂടുതല്‍ ഹോട്ടലുകള്‍ പൂട്ടുന്നു; സൊമാറ്റോ, സ്വിഗ്ഗി വഴിയുള്ള ഭക്ഷണ വിതരണം പകുതിയായി കുറഞ്ഞു
കോഴിക്കോട്: സംസ്ഥാനത്ത് വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തില്‍ പ്രതിസന്ധി തുടരുന്നതിനിടെ കൂടുതല്‍ ഹോട്ടലുകള്‍ പൂട്ടി. കൊച്ചിയില്‍ 70 ശതമാനം ഹോട്ടലുകളും ഗ്യാസ് ക്ഷാമത്തെത്തുടര്‍ന്ന് പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഓൺലൈൻ ഭക്ഷണ വിതരണത്തിലും കടുത്ത പ്രതിസന്ധി തുടരുകയാണ്. ഗാര്‍ഹിക സിലിണ്ടറുകളുടെ വിതരണത്തില്‍ നിലവില്‍ കാര്യമായ പ്രതിസന്ധിയില്ലെങ്കിലും ബുക്കിംഗില്‍ പ്രയാസം നേരിടുന്നതായി പരാതിയുണ്ട്.
പശ്ചമേഷ്യന്‍ യുദ്ധത്തെത്തുടര്‍ന്ന് ഉടലെടുത്ത പാചക വാതക പ്രതിസന്ധി പരിഹരിക്കാനായി ഹോട്ടലുകള്‍ക്കുള്‍പ്പെടെ വാണിജ്യ സിലിണ്ടറുകള്‍ വിതരണം ചെയ്യാന്‍ സംവിധാനമൊരുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നതിനിടെ സംസ്ഥാനത്തെ ഹോട്ടല്‍ മേഖല കൂടുതല്‍ പ്രതിസന്ധിയിലേക്ക് വീണു. തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും ഭൂരിഭാഗം ഹോട്ടലുകളും ഇതിനോടകം അടച്ചു പൂട്ടുകയോ പ്രവര്‍ത്തനം പേരു മാത്രമാക്കി ചരുക്കുകയോ ചെയ്തുകഴിഞ്ഞു. കൊച്ചി നഗരത്തില്‍ 70 ശതമാനം ഹോട്ടലുകളും പൂട്ടിയതായാണ് കണക്ക്.
ഓൺലൈൻ ഭക്ഷണ വിതരണം അവതാളത്തിലായത് ഐടി ഉള്‍പ്പെടെ വിവിധ തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുന്നവരെ കടുത്ത പ്രതിസന്ധിയില്‍ ആക്കിയിട്ടുണ്ട്. സൊമാറ്റോ, സ്വിഗ്ഗി വഴിയുള്ള ഭക്ഷണ വിതരണം പകുതിയായി കുറഞ്ഞതായാണ് കണക്ക്. ലഭ്യമായ ഹോട്ടലുകളിൽ തന്നെ പരിമിതമായ വിഭവങ്ങൾ മാത്രമേയുള്ളൂ. അതേസമയം, രണ്ട് ഇന്ത്യന്‍ പാചക വാതക കപ്പലുകള്‍ക്ക് ഹോര്‍മുസ് കടലിടുക്ക് വഴി കടന്നുപോകാന്‍ ഇറന്‍ അനുമതി നല്‍കിയ പശ്ചാത്തലത്തില്‍ വാണിജ്യ സിലിണ്ടറുകളുടെ വിതരണം വൈകാതെ പഴയ നിലയിലാക്കാനാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
Post a Comment