Join News @ Iritty Whats App Group

ശബരിമലയില്‍ പിണറായി സര്‍ക്കാരിന്റെ യൂടേണ്‍; ആചാര സംരക്ഷണത്തെ അനുകൂലിക്കും, നാളെ സുപ്രീം കോടതിയില്‍ നിലപാടറിയിക്കും

ശബരിമലയില്‍ പിണറായി സര്‍ക്കാരിന്റെ യൂടേണ്‍; ആചാര സംരക്ഷണത്തെ അനുകൂലിക്കും, നാളെ സുപ്രീം കോടതിയില്‍ നിലപാടറിയിക്കും


ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ മലക്കം മറിഞ്ഞ് ഇടത് സര്‍ക്കാര്‍. ആചാര സംരക്ഷണത്തെ അനുകൂലിച്ച് സര്‍ക്കാര്‍ നാളെ സുപ്രീംകോടതിയില്‍ നിലപാട് അറിയിക്കും. യുവതി പ്രവേശനത്തെ അനുകൂലിച്ച നിലപാട് തിരുത്താനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ശബരിമലയില്‍ ആചാര സംരക്ഷണം വേണമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെടും. യുവതീ പ്രവേശത്തെ അനുകൂലിച്ച് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയ സര്‍ക്കാരാണ് നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് നിലപാട് തിരുത്താന്‍ തയാറാകുന്നത്.

ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇതു സംബന്ധിച്ച് ധാരണയായി. വൈകിട്ട് ചേരുന്ന മന്ത്രിസഭായോഗത്തിലും വിഷയം ചര്‍ച്ച ചെയ്യും. തിരഞ്ഞെടുപ്പില്‍ വിശ്വാസികളെ എതിരാക്കുന്ന ഒരു തീരുമാനവും വേണ്ടെന്നൊണ് പാര്‍ട്ടിയുടെയും എല്‍ഡിഎഫിന്റെയും നിലപാട്. ശബരിമല സ്ത്രീ പ്രവേശന വിഷയം വലിയ തോതില്‍ ആയുധമാക്കാന്‍ കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുമെന്ന് ആശങ്കയും ഭരണമുന്നണിക്കുണ്ട്. ഈ സാഹചര്യത്തിലാണ് യുവതീ പ്രവേശത്തിന് എല്ലാവിധ പിന്തുണയും നല്‍കിയിരുന്ന സര്‍ക്കാര്‍ ആചാരസംരക്ഷണം എന്ന ആവശ്യത്തിലേക്കു മാറുന്നത്. അടുത്തിടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും യോഗം ചേര്‍ന്ന് ശബരിമലയിലെ ആചാരസംരക്ഷണത്തെ അനുകൂലിച്ച് സുപ്രീംകോടതിയില്‍ നിലപാട് അറിയിക്കാന്‍ തീരുമാനിച്ചിരുന്നു.

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടക്കമുള്ളവര്‍ മാര്‍ച്ച് 14നകം നിലപാട് അറിയിക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്. വിശദവാദം ഏപ്രില്‍ 7ന് തുടങ്ങും. ശബരിമല യുവതീപ്രവേശമുള്‍പ്പെടെ, മതങ്ങളും സ്ത്രീകളുടെ അവകാശങ്ങളും സംബന്ധിച്ച വിവിധ ഹര്‍ജികള്‍ പരിഗണിക്കുമ്പോഴായിരുന്നു സുപ്രീം കോടതി നിര്‍ദേശം. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണു ഹര്‍ജികള്‍ പരിഗണിക്കുന്നത്.

12 വര്‍ഷം നീണ്ട നിയമനടപടികളിലൂടെയാണു 2018 സെപ്റ്റംബര്‍ 28ന് സുപ്രീംകോടതി യുവതീ പ്രവേശം അനുവദിച്ചു വിധി പറഞ്ഞത്. പുനപരിശോധന ഹര്‍ജികള്‍ വന്നപ്പോള്‍ സര്‍ക്കാര്‍ വിധിയെ അനുകൂലിച്ചിരുന്നു. നവോത്ഥാന സമിതിയും വനിതാമതിലുമായി യുവതീപ്രവേശത്തിനൊപ്പം നില്‍ക്കുകയായിരുന്നു സംസ്ഥാന സര്‍ക്കാര്‍. എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്തതോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് പിന്നാലെ സര്‍ക്കാരും നിലപാടില്‍ നിന്ന് മലക്കംമറിയുകയാണ്.

ശബരിമലയില്‍ യുവതികളുടെ ദര്‍ശനം നിരോധിച്ചത് അവസാനിപ്പിക്കാന്‍ സര്‍ക്കാരിനോടു നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് ‘ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍’ അംഗങ്ങളായ വനിതാ അഭിഭാഷകര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ നോട്ടിസ് അയയ്ക്കാന്‍ 2006 ഓഗസ്റ്റില്‍ സുപ്രീംകോടതി തീരുമാനിച്ചതോടെയാണു കേസിന്റെ തുടക്കം. അയ്യപ്പ ഭക്തര്‍ ഒരു പ്രത്യേക മതവിഭാഗമായതിനാല്‍ ദര്‍ശനം നിയന്ത്രിക്കാന്‍ അവകാശമുണ്ടെന്നായിരുന്നു 2007ല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സത്യവാങ്മൂലം. എന്നാല്‍ സ്ത്രീകള്‍ക്കു പ്രായഭേദമെന്യേ ദര്‍ശനം അനുവദിക്കണമെന്നു വിഎസ് സര്‍ക്കാര്‍ 2008 ഫെബ്രുവരിയിലെ സത്യവാങ്മൂലത്തില്‍ നിലപാട് വ്യക്തമാക്കി.

കേസ് മൂന്നംഗ ബെഞ്ചിനു വിടാന്‍ തീരുമാനിച്ചതോടെ വര്‍ഷങ്ങളോളം കേസ് കോടതിയില്‍ നീണ്ടു. ക്ഷേത്രത്തില്‍ പോകണോ, വേണ്ടയോ എന്നു തീരുമാനിക്കേണ്ടതു സ്ത്രീകളാണെന്നു 2016 ജനുവരിയില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വാക്കാല്‍ നിരീക്ഷിച്ചതോടെ കേസിന്റെ അടുത്ത അധ്യായം തുറന്നു. യുവതീ പ്രവേശത്തെ എതിര്‍ത്തും ആചാരസംരക്ഷണം നടപ്പാക്കണമെന്നാവശ്യപ്പെട്ടും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി. ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിനു വിടണമെന്നായിരുന്നു യുഡിഎഫ് നിയോഗിച്ച അന്നത്തെ ദേവസ്വം ബോര്‍ഡിന്റെ ആവശ്യം.

2016ല്‍ അധികാരമേറ്റ പിണറായി സര്‍ക്കാര്‍ സ്വന്തം സത്യവാങ്മൂലം നല്‍കിയില്ലെങ്കിലും യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ സത്യവാങ്മൂലം തള്ളിക്കളയണമെന്നും വിഎസ് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിലെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും കോടതിയെ അറിയിച്ചു. ഇതിനെല്ലാം തുടര്‍ച്ചയായാണ് 2018 സെപ്റ്റംബറില്‍ യുവതീ പ്രവേശം അനുവദിച്ച് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധിയുണ്ടായത്.

ശബരിമല യുവതീ പ്രവേശന വിഷയം കോടതിയ്ക്ക് മുന്നിലെത്തിച്ച ഇന്ത്യന്‍ യങ്ങ് ലോഴ്‌സ് അസോസിയേഷന്‍ യുവതി പ്രവേശനത്തില്‍ സുപ്രീംകോടതിയില്‍ വാദങ്ങള്‍ സമര്‍പ്പിച്ചു കഴിഞ്ഞു. യുവതി പ്രവേശന വിധി നിലനിര്‍ത്തണമെന്നാണ് ഇന്ത്യന്‍ യങ്ങ് ലോഴ്‌സ് അസോസിയേഷന്റെ വാദം. സ്ത്രീകളുടെ അന്തസുമായി ബന്ധപ്പെട്ട വിഷയമാണിത്. ആര്‍ത്തവത്തിന്റെ പേരില്‍ മാറ്റിനിര്‍ത്തില്‍ അംഗീകരിക്കാനാകില്ല. ശബരിമലയെ ഒരു പ്രത്യേകവിഭാഗമായി കാണാനാകില്ല. പൊതുതാല്‍പര്യഹര്‍ജിയിലൂടെ മത ആചാരങ്ങളെ ചോദ്യം ചെയ്യാമെന്നും ഇന്ത്യന്‍ യങ്ങ് ലോഴ്‌സ് അസോസിയേഷന്‍ വാദിക്കുന്നു. ശബരിമല കേസിലെ ഹര്‍ജിക്കാരാണ് സംഘടന.

Post a Comment

Previous Post Next Post
Join Our Whats App Group