ഇറാൻ-ഇസ്രയേല്‍ യുദ്ധം; കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് അന്താരാഷ്ട്ര സര്‍വീസുകള്‍ നിലച്ചിട്ട് ഒരുമാസം
പശ്ചിമേഷ്യയിലെ യുദ്ധം മൂലം കണ്ണൂർ വിമാനത്താവളത്തില്‍ നിന്നുള്ള അന്താരാഷ്ട്ര സർവീസുകള്‍ മുടങ്ങിയിട്ട് ഒരുമാസം.
ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇറാൻ നടത്തിയ ആക്രമണത്തെ തുടർന്ന് ഫെബ്രുവരി 28 മുതലാണ് വിമാനസർവീസുകള്‍ നിർത്തിവെച്ചത്. പിന്നീട് മസ്‌കറ്റിലേക്കുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസ് സർവീസ് മാത്രമാണുണ്ടായിരുന്നത്. ഒരാഴ്ചയോളമായി ഇതും നിർത്തിയിരിക്കുകയാണ്. ആഭ്യന്തര സർവീസുകള്‍ മാത്രമാണ് ഇപ്പോള്‍ കണ്ണൂരില്‍നിന്നുള്ളത്. അന്താരാഷ്ട്ര സർവീസുകള്‍ നിർത്തിവെച്ചതോടെ കിയാലിന് പ്രതിദിനം അരക്കോടി രൂപയോളമാണ് നഷ്ടം. വിമാനങ്ങളുടെ ലാൻഡിങ്-പാർക്കിങ് ഫീ, യൂസർഫീ തുടങ്ങിയ ഇനങ്ങളിലാണ് നഷ്ടം വരുന്നത്.
ഇതിനിടെ ഷാർജ, റിയാദ് എന്നിവിടങ്ങളിലേക്ക് എയർ ഇന്ത്യ എക്‌്‌സ്‌പ്രസ് പ്രത്യേക സർവീസുകള്‍ പ്രഖ്യാപിച്ചെങ്കിലും സംഘർഷം കനത്തതോടെ ഒഴിവാക്കി. ഷാർജയിലേക്ക് രണ്ടുദിവസത്തെ സർവീസ് മാത്രമാണ് നടത്തിയത്.
മാർച്ച് 29-ന് തുടങ്ങുന്ന വേനല്‍ക്കാല ഷെഡ്യൂളില്‍ കണ്ണൂർ വിമാനത്താവളത്തില്‍നിന്ന് കൂടുതല്‍ സർവീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും യുദ്ധമൊഴിഞ്ഞശേഷം മാത്രമാണ് ഇവ നടത്തുക. എയർ ഇന്ത്യ എക്‌സ്‌പ്രസ് ശൈത്യകാല ഷെഡ്യൂളില്‍ പിൻവലിച്ചിരുന്ന കുവൈത്ത്, ബഹ്‌റൈൻ, ജിദ്ദ സർവീസുകള്‍ പുതിയ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Post a Comment