രാജ്യത്ത് പെട്രോൾ-ഡീസൽ എക്സൈസ് തീരുവ വെട്ടിക്കുറച്ചതിൽ പ്രതികരിച്ച് മന്ത്രി, 'കമ്പനികൾ ഇന്ധന വില കൂട്ടാതിരിക്കാനുള്ള നടപടി'; വിലയിൽ മാറ്റമില്ല
ദില്ലി: പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച നടപടിയില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി. ഇന്ധന വില കമ്പനികൾ കൂട്ടാതിരിക്കാനാണ് നടപടിയെന്നും വില കൂടാതെ പിടിച്ചു നിർത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചു, ഒരുമാസത്തിനിടെ ക്രൂഡ് ഓയിൽ വില ഉയർന്നത് 70 ഡോളറിൽ നിന്ന് 122 ഡോളറിലേക്കാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ തീരുവ കുറച്ചതിന് ശേഷവും പെട്രോൾ ഡീസൽ വിലയില്‍ മാറ്റമില്ല.
പെട്രോളിന് ലിറ്ററിന് 13 ൽ നിന്ന് 3 രൂപയായും, ഡീസലിന് ലീറ്ററിന് പത്തിൽ നിന്ന് പൂജ്യമായുമാണ് തീരുവ കുറച്ചത്. ചില്ലറ വിൽപനയില്‍ വില കുറയാൻ സാധ്യതയില്ല. പശ്ചിമേഷ്യൻ യുദ്ധം കാരണം ഇന്ധന വില ഉയരുന്ന സാഹചര്യത്തിൽ കമ്പനികൾക്ക് ആശ്വാസമാണ് നടപടി. കൂടുതല്‍ സ്വകാര്യ എണ്ണ കമ്പനികൾ ഇന്ധന വില കൂട്ടിയേക്കും എന്ന അഭ്യൂഹങ്ങൾക്കിടെയാണ് അധിക എക്സൈസ് തീരുവ വെട്ടിക്കുറച്ചുകൊണ്ടുള്ള നടപടി. ഇന്നലെ നയാര കമ്പനി പെട്രോൾ ഡീസല് വില കൂട്ടിയിരുന്നു.
കഴിഞ്ഞ ദിവസമാണ് നയാര കമ്പനി ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില കൂട്ടിയത്. പെട്രോളിന് 5.30 രൂപയും ഡീസലിന് 3 രൂപയുമാണ് വർധിപ്പിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന റീട്ടെയിലറാണ് നയാര. ആഭ്യന്തര ഇന്ധന ലഭ്യതയെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തി ഗുജറാത്തിലെ വാഡിനാർ റിഫൈനറിയിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ കമ്പനി തയ്യാറെടുക്കുന്നതിനിടെയാണ് വില വർധനവ്. രാജ്യത്തുടനീളം കമ്പനിക്ക് 6660 ഔട്ട്ലെറ്റുകളാണ് ഉള്ളത്. മറ്റ് കമ്പനികൾ ഇന്ധന വില കൂട്ടിയിട്ടില്ല.
Post a Comment