പിണറായി സര്‍ക്കാരിന്റെ നവകേരള സര്‍വ്വേ റദ്ദാക്കി ഹൈക്കോടതി; പരിപാടി നിയമവിരുദ്ധമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്; വന്‍ തിരിച്ചടി
ഹൈക്കോടതിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് വന്‍ തിരിച്ചടി. നവകേരള സര്‍വേ ഹൈക്കോടതി റദ്ദാക്കി. പരിപാടി നിയമവിരുദ്ധമെന്നാണ് ഹൈക്കോടതി നിരീക്ഷണം. ബജറ്റ് വകയിരുത്തലോ ധനകാര്യ അനുമതിയോ ഇല്ല എന്നും കോടതി വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സര്‍ക്കാര്‍ സംവിധാനങ്ങളും പൊതു ഖജനാവിലെ പണവും ദുരുപയോഗം ചെയ്ത് നടത്തുന്ന സര്‍വേ രാഷ്ട്രീയലക്ഷ്യത്തോടെയുള്ളതാമെന്ന് ആരോപിച്ച് പെരുമ്പാവൂര്‍ ഓടയ്ക്കാലി സ്വദേശി എം.എച്ച്. മുബാസും കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും നല്‍കിയ ഹര്‍ജികള്‍ അനുവദിച്ചാണ് ചീഫ് ജസ്റ്റിസ് സൗമെന്‍ സെന്‍, ജസ്റ്റിസ് വി. എം. ശ്യാംകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍, വികസനം തുടങ്ങിയ കാര്യങ്ങള്‍ ജനങ്ങളില്‍ നിന്ന് ചോദിച്ചറിയുന്നതിന് വേണ്ടിയാണ് നവകേരള സര്‍വ്വേ എന്ന പേരില്‍ പരിപാടി നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഈ സര്‍വേക്ക് വേണ്ടി നിരവധിയായ പ്രവര്‍ത്തകരെ ഒരു പോര്‍ട്ടല്‍ വഴി കണ്ടെത്തുകയും ചെയ്തു. ശേഷം, വീടുകള്‍ കയറി പരിപാടി നടത്തുകയും ചെയ്തു. സിപിഎം പ്രവര്‍ത്തകരെ ഉപയോഗിച്ചുകൊണ്ട് ഒരു രാഷ്ട്രീയ പരിപാടിയാണ് നടത്തുന്നത് എന്നായിരുന്നു ഹര്‍ജിക്കാര്‍ കോടതിയില്‍ പറഞ്ഞത്. നവകേരള സൃഷ്ടിയാണ് ഫോക്കസ് എന്ന് പറയുമ്പൊഴും മുഖ്യമന്ത്രിയുടെ ആമുഖ കത്തും സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപറയുന്ന ബ്രോഷറുമായാണ് വോളന്റിയര്‍മാര്‍ സര്‍വേയ്ക്ക് എത്തുന്നത്. അവയെ അടിസ്ഥാനമാക്കിയാണ് സര്‍വേയിലെ ചോദ്യങ്ങള്‍. പുതിയ വികസന പദ്ധതികള്‍സംബന്ധിച്ച നിര്‍ദേശങ്ങള്‍ എന്തൊക്കെ? കഴിഞ്ഞ 10 വര്‍ഷത്തെ വികസനത്തെ കുറിച്ചുള്ള അഭിപ്രായം എന്താണ്? ക്ഷേമപ്രവര്‍ത്തനങ്ങള്‍ എങ്ങനെ വിപുലീകരിക്കാം? ഇവയാണ് സാംപിള്‍ ചോദ്യങ്ങള്‍.
സര്‍വേയ്ക്കായി നാഷണല്‍ സര്‍വീസ് സ്‌കീം വൊളന്റിയര്‍മാരെ ഉപയോഗിക്കുന്നുവെന്ന് കാണിച്ച് പ്രതിപക്ഷ അധ്യാപക സംഘടനയായ കെപിസിടിഎ രംഗത്തെത്തിയിരുന്നു. എന്‍.എസ്.എസ്സിനെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നത് സംഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണെന്നാണായിരുന്നു അധ്യാപകരുടെ വാദം. എന്നാല്‍ വികസനത്തെ കുറിച്ച് സര്‍ക്കാരിനായി വിവര ശേഖരണം നടത്തുകമാത്രമാണ് ലക്ഷ്യമെന്നായിരുന്നു ഔദ്യോഗിക ഭാഷ്യം.
2026 ജനുവരി 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ 80 ലക്ഷത്തോളം വീടുകള്‍ കയറിയിറങ്ങി വിവരശേഖരണം നടത്തുന്ന രീതിയിലാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. കോളേജ് വിദ്യാര്‍ത്ഥികളെ സര്‍വ്വേക്ക് ഉപയോഗിക്കാനും ഉത്തരവ് ഇറക്കിയിരുന്നു. പദ്ധതിക്കായി പോര്‍ട്ടല്‍ തയാറാക്കുകയും ചെയ്തു. ആ പോര്‍ട്ടലില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാന്‍ വോളന്റിയര്‍മാരോട് ആവശ്യപ്പെടുകയും ചെയ്തു. അത് സിപിഎം പ്രവര്‍ത്തകര്‍ ആണെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം.
തുടക്കം മുതല്‍ തന്നെ ഈ പരിപാടിയെ പ്രതിപക്ഷം ശക്തമായി എതിര്‍ത്തിരുന്നു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ പരിപാടിയാണ് ഇതെന്നായിരുന്നു പ്രതിപക്ഷം ആരോപിച്ചിരുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇടതുമുന്നണിയുടെ അജണ്ട നടപ്പാക്കുകയാണെന്നായിരുന്നു പ്രതിപക്ഷം ആരോപിച്ചിരുന്നത്.
Post a Comment