Join News @ Iritty Whats App Group

സംഭാവന നല്‍കുന്ന ഒരാള്‍ കൊള്ള നടത്തില്ലെന്ന് പറയാനാകില്ല; ജ്വല്ലറി ഉടമ ഗോവര്‍ധന്റെ ജാമ്യ ഹര്‍ജി തള്ളി സുപ്രീം കോടതി; ‘അന്വേഷണം പുരോഗമിക്കുന്നതിനാല്‍ ഇടപെടില്ല’

സംഭാവന നല്‍കുന്ന ഒരാള്‍ കൊള്ള നടത്തില്ലെന്ന് പറയാനാകില്ല; ജ്വല്ലറി ഉടമ ഗോവര്‍ധന്റെ ജാമ്യ ഹര്‍ജി തള്ളി സുപ്രീം കോടതി; ‘അന്വേഷണം പുരോഗമിക്കുന്നതിനാല്‍ ഇടപെടില്ല’


ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായ ജ്വല്ലറി ഉടമ ഗോവര്‍ധന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത, ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യ ഹര്‍ജി പരിഗണിച്ചത്. കേസില്‍ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ശബരിമല സ്വര്‍ണ കൊള്ള കേസിലെ പ്രതിക്ക് ജാമ്യം നിഷേധിച്ചത്.

ഗോവര്‍ധന്‍ അയ്യപ്പ ഭക്തനാണെന്നും 80 ലക്ഷത്തിലധികം രൂപ ശബരിമല ക്ഷേത്രത്തില്‍ സംഭാവന നല്‍കിയിട്ടുണ്ടെന്നും അദ്ദേഹത്തിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകനായ മുകുള്‍ റോത്തഗി സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. ഗോവര്‍ധനെതിരെ ആരോപിക്കുന്നത് 475 ഗ്രാമിന്റെ സ്വര്‍ണമോഷണമാണെന്നും 2019-ല്‍ ഈ സ്വര്‍ണത്തിന് വിപണി വില വെറും 14 ലക്ഷം മാത്രമായിരുന്നുവെന്നും റോത്തഗി ചൂണ്ടിക്കാട്ടി. ലക്ഷങ്ങള്‍ സംഭാവന നല്‍കുന്ന, ഇരുപത് വര്‍ഷത്തിലധികമായി അയ്യപ്പ ഭക്തനായ ഒരാള്‍ അയ്യപ്പന്റെ സ്വര്‍ണം മോഷ്ടിക്കുമെന്ന് കരുതാനാകില്ലെന്നായിരുന്നു സിറ്റിംഗിന് ലക്ഷങ്ങള്‍ വാങ്ങുന്ന സുപ്രീം കോടതി സീനിയര്‍ അഭിഭാഷകനും കേന്ദ്രസര്‍ക്കാരിന്റെ മുന്‍ അറ്റോര്‍ണി ജനറലുമായിരുന്ന മുകുള്‍ റോത്തഗിയുടെ വാദം.

എന്നാല്‍ സംഭാവനയും സ്വര്‍ണക്കൊള്ളയും വ്യത്യസ്തമാണെന്നും സംഭാവന നല്‍കുന്ന ഒരാള്‍ കൊള്ള നടത്തില്ലെന്ന് പറയാനാകില്ലെന്നും സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി. ഇതിനൊപ്പം ശബരിമല സ്വര്‍ണ കൊള്ളയില്‍ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ ഇടപെടാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ജാമ്യ ഹര്‍ജി തള്ളിയത്. രണ്ട് മാസത്തിന് ശേഷം ജാമ്യത്തിനായി വീണ്ടും കോടതിയെ സമീപിക്കാന്‍ അനുമതി തേടിയെങ്കിലും അക്കാര്യത്തതില്‍ വ്യക്തമായ ഒരു ഉത്തരവ് നല്‍കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു.

ശബരിമലയില്‍നിന്ന് കവര്‍ന്ന സ്വര്‍ണം വാങ്ങിയെന്ന കുറ്റമാണ് ഗോവര്‍ധനെതിരെ ചുമത്തിയിരിക്കുന്നത്. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും സ്വര്‍ണക്കൊള്ളയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നുമാണ് ഗോവര്‍ധന്റെ വാദം. ബോധപൂര്‍വം തട്ടിപ്പിന് കൂട്ടുനിന്നിട്ടില്ലെന്നും ശബരിമലയിലെ ആവശ്യത്തിനെന്ന് പറഞ്ഞാണ് ഉണ്ണികൃഷ്ണന്‍ പോറ്റി പലപ്പോഴും പണം നല്‍കിയതെന്നും സുഹൃത്തെന്ന നിലയിലാണ് സ്വര്‍ണം വാങ്ങിയതെന്നുമാണ് ഗോവര്‍ധന്റെ മൊഴി. എന്നാല്‍, ശബരിമലയിലെ സ്വര്‍ണമാണെന്നും അത് ദേവസ്വം സ്വത്താണെന്നും വ്യക്തമായി അറിഞ്ഞുകൊണ്ടാണ് ഗോവര്‍ധന്‍ തട്ടിപ്പിന് കൂട്ടുനിന്നതെന്നാണ് എസ്‌ഐടി കണ്ടെത്തിയിരിക്കുന്നത്

Post a Comment

Previous Post Next Post
Join Our Whats App Group