മട്ടന്നൂരില്‍ ആയുര്‍വേദ ആശുപത്രി ആദ്യഘട്ടം പൂര്‍ത്തിയായി
മട്ടന്നൂർ: കെ.കെ ശൈലജ എം.എല്‍.എ ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് അനുവദിച്ച ആയുർവേദ ആശുപത്രിയുടെ ഒന്നാംഘട്ട നിർമ്മാണം പൂർത്തിയായി.
ഈ മാസം 21ന് നാടിന് സമർപ്പിക്കും.
മട്ടന്നൂർ നഗരസഭയിലെ പഴശ്ശി കന്നാട്ടുംകാവിലാണ് കോടികള്‍ ചെലവഴിച്ച ആശുപത്രി നിർമ്മിച്ചത്. ഇന്റഗ്രേറ്റഡ് ഹെല്‍ത്ത് സെന്റർ എന്ന നിലയില്‍ ഗ്രൗണ്ട് ഫ്‌ളോർ ഉള്‍പ്പെടെ അഞ്ച് നിലകളുള്ള കെട്ടിടമാണ് നിർമ്മിക്കുന്നത്. ആദ്യഘട്ടം എന്ന നിലയില്‍ മുന്ന് നിലയുടെ നിർമ്മാണമാണ് പൂർത്തീകരിച്ചത്. ആശുപത്രി പൂർണമായി യാഥാർത്ഥ്യമാകുന്നത്തോടെ സംസ്ഥാനത്തെ തന്നെ മികച്ച ആശുപത്രിയായി ഇത് മാറും.
ആയുർവേദത്തിനാണ് പ്രാധാന്യമെങ്കിലും മറ്റ് വിഭാഗങ്ങളിലെ ഡോക്ടർമാരുടെ പരിശോധനയും ഇവിടെയുണ്ടാകും. സാധാരണക്കാർക്ക് സൗജന്യ ചികിത്സയും ഒപ്പം മറ്റുള്ളവർക്ക് പണം നല്‍കിയും ആധുനിക ആയുർവേദ ചികിത്സ ലഭ്യമാകും. വിമാനത്താവളത്തിനു തൊട്ടടുത്ത പ്രദേശമായതിനാല്‍ കേരളത്തിന്റെ പാരമ്പര്യ ചികിത്സയായ ആയുർവേദത്തെ തേടി വരുന്ന ആഭ്യന്തരവിദേശ യാത്രികർ കൂടി ഇവിടെ എത്തും.
താഴത്തെ നിലയില്‍ ഒ.പി. അടക്കമുള്ള സംവിധാനങ്ങളും ഒന്നും രണ്ടും നിലകളില്‍ വാർഡുകളുമാണ് ഉണ്ടാകുക.
17 കോടി ചെലവില്‍ നിർമ്മാണം
കേന്ദ്രപദ്ധതി പ്രകാരം ആദ്യം ഒൻപതു കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരുന്നത്. ഇത് തികയാതെ വന്നതോടെ രണ്ടു കോടി രൂപ കൂടി സംസ്ഥാന സർക്കാർ അനുവദിച്ചു. പിന്നീട് കേന്ദ്ര -സംസ്ഥാന വിഹിതമായി ആറു കോടി രൂപയും ചേർന്ന് 17 കോടി രൂപ ചെലവിലാണ് ആശുപത്രി നിർമ്മിക്കുന്നത്. ആയുർവേദത്തിന്റെ പരമ്പരാഗത ചികിത്സാ രീതികള്‍ക്കൊപ്പം തന്നെ അധുനിക സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയുള്ള ചികിത്സാ സംവിധാനമാണ് ഇവിടെ ലഭ്യമാക്കുക.
Post a Comment