സംസ്ഥാനത്ത് ദേശീയ പണിമുടക്ക് പൂർണം; മിക്ക ജില്ലകളിലും കെഎസ്ആർടിസി സർവീസില്ല; പലയിടത്തും വാഹനങ്ങൾ തടഞ്ഞു, കട കമ്പോളങ്ങൾ തുറന്നില്ല
തിരുവനന്തപുരം: കേന്ദ്രനയങ്ങളിൽ പ്രതിഷേധിച്ചുള്ള തൊഴിലാളി സംഘടനകളുടെ 24 മണിക്കൂർ ദേശീയ പണിമുടക്ക് കേരളത്തിൽ പൂർണം. പലയിടത്തും വാഹനങ്ങൾ തടഞ്ഞു. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. യാത്രാസൗകര്യം ഇല്ലാത്തതിനാൽ യാത്രക്കാർ വലഞ്ഞു. മിക്ക ജില്ലകളിലും കെഎസ്ആർടിസി സർവീസ് നടത്തുന്നില്ല. ഓട്ടോ ടാക്സി തൊഴിലാളികളും പണിമുടക്കിൽ പങ്കെടുത്തു. റെയിൽവേ സ്റ്റേഷനിലടക്കം എത്തിയവർ കുടുങ്ങിക്കിടക്കുന്ന സാഹചര്യമാണുള്ളത്. പൊലീസും സന്നദ്ധസംഘടനകളും പകരം സംവിധാനമൊരുക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് ജോലിക്കെത്തിയ കെഎസ്ആർടിസി ജീവനക്കാരെ തടഞ്ഞു. സംസ്ഥാനത്ത് ട്രെയിൻ സർവീസ് സാധാരണ നിലയിൽ തുടരുന്നുണ്ട്.
കൊച്ചിയിൽ പണിമുടക്ക് ആരംഭിച്ചതിനെ തുടർന്ന് കെഎസ്ആർടിസി സ്വകാര്യ ബസ് സർവീസുകൾ നിശ്ചലമായി. മെട്രോ, യൂബർ, ഒരു വിഭാഗം പ്രൈവറ്റ് ടാക്സികൾ ഓട്ടോ എന്നിവ സർവീസ് നടത്തുന്നുണ്ട്. ട്രെയിൻ സർവീസുകൾ സാധാരണ നിലയിലാണ്. മലപ്പുറം, പെരിന്തൽമണ്ണ, നിലമ്പൂർ, പൊന്നാനി ഡിപ്പോകളിൽ നിന്ന് കെഎസ്ആർടിസി ഒരു സർവീസും പോയില്ല. ഇന്നലെ വൈകീട്ട് തുടങ്ങിയ സർവീസുകൾ തിരികെ എത്തുന്നു എന്ന് മാത്രമാണുള്ളത്.
പാലക്കാട് പണിമുടക്കിനെ തുടർന്ന് പ്രധാന മാർക്കറ്റുകൾ നിശ്ചലമാണ്. സ്വകാര്യ ബസുകളും രാവിലെ സർവീസുകൾ നടത്തേണ്ടിയിരുന്ന കെഎസ്ആർടിസി ബസുകളും നിരത്തിലിറങ്ങിയിട്ടില്ല. വയനാട്ടിൽ കെഎസ്ആർടിസിയും സ്വകാര്യ ബസ്സുകളും സർവീസ് നടത്തുന്നില്ല. ഇവിടങ്ങളിൽ കടകൾ അടഞ്ഞു കിടക്കുകയാണ്. എവിടെയും പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
Post a Comment