മുഖ്യമന്ത്രിയെ വിമാനത്തിൽ വധിക്കാൻ ശ്രമിച്ചെന്ന കേസ്; രൂക്ഷവിമർശനവുമായി കോടതി, '3 വർഷം കഴിഞ്ഞിട്ടും എന്തുകൊണ്ട് കുറ്റപത്രം സമർപ്പിക്കുന്നില്ല?'
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളിൽ വധിക്കാൻ ശ്രമിച്ചെന്ന കേസില്‍ രൂക്ഷവിമർശനവുമായി കോടതി. മൂന്ന് വർഷം കഴിഞ്ഞിട്ടും കുറ്റപത്രം എന്തുകൊണ്ട് സമർപ്പിക്കുന്നില്ലെന്ന് കോടതി ചോദിച്ചു. കേന്ദ്രാനുമതി ലഭിക്കാത്തതിനാലാന്ന് കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പ്രോസിക്യൂഷൻ വിശദീകരണം തൃപ്തികരമല്ലെന്ന് തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വിമര്‍ശിച്ചു. ഒന്നാം പ്രതി ഫർസിൻ മജീദ് പാസ്പോർട്ട് പുതുക്കാൻ അനുമതി തേടി നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് വിമർശനം.
കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രയിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത് വൻ വിവാദമായിരുന്നു. 2002 ജൂണ്‍ 13നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനകത്ത് പ്രതിഷേധം നടന്നത്. നാല് കോണ്‍ഗ്രസ് പ്രവർത്തകരാണ് കേസിലെ പ്രതികള്‍. കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റും മുൻ എംഎൽഎയുമായ ശബരിനാഥ്, ഫർസിൻ മജീദ്, നവീൻ കുമാർ, സുനിത് എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം. വിമാനത്തിനുള്ളിൽ വെച്ച് മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. എന്നാല്‍, കുറ്റപത്രത്തോട് മുഖം തിരിക്കുകയാണ് കേന്ദ്ര സർക്കാർ. 2024 ഏപ്രിലാണ് കുറ്റപത്രം കേന്ദ്ര സർക്കാരിന്‍റെ അനുമതിക്കായി അയച്ചത്. ഇതുവരെ കേന്ദ്രം അനുമതി നൽകിയില്ല. സിവിൽ ഏവിേഷൻ നിയമം ചുമത്തിയോടെയാണ് കേന്ദ്രാനുമതിവേണ്ടി വന്നത്.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ വധശ്രമം, മനഃപൂർവ്വമല്ലാത്ത നരഹത്യാശ്രമം, ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച് വധശ്രമക്കേസിൽ പ്രതികളാക്കപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഫർസീൻ മജീദും നവീൻകുമാറും നൽകിയ പരാതി ഇ പി ജയരാജനെതിരെയും കേസെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാർ, പിഎ സുനീഷ് എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം ജെഎഫ്എംസി കോടതിയുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് കേസെടുത്തത്.
Post a Comment