Join News @ Iritty Whats App Group

ഒടുവില്‍ നീതി ദേവത കനിഞ്ഞു ; മാല മോഷണ കേസില്‍ കുടുക്കി കണ്ണൂര്‍ ചക്കരക്കല്‍ പൊലിസ് ജയിലില്‍ അടച്ച താജുദ്ദീന് 14 ലക്ഷം നഷ്ടപരിഹാരം നല്‍കാൻ ഹൈക്കോടതി വിധി

ഒടുവില്‍ നീതി ദേവത കനിഞ്ഞു ; മാല മോഷണ കേസില്‍ കുടുക്കി കണ്ണൂര്‍ ചക്കരക്കല്‍ പൊലിസ് ജയിലില്‍ അടച്ച താജുദ്ദീന് 14 ലക്ഷം നഷ്ടപരിഹാരം നല്‍കാൻ ഹൈക്കോടതി വിധി


ക്കരക്കല്‍ : വഴി യാത്രക്കാരിയുടെ മാല സ്കൂട്ടറിലെത്തി മോഷ്ടിച്ച കേസില്‍ നിരപരാധിയായ പ്രവാസിയെ കുടുക്കി ജയിലിലടച്ച സംഭവത്തില്‍ 14 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാൻ ഹൈക്കോടതി ഉത്തരവിട്ടു.

പൊലീസിൻ്റെ വീഴ്ചമൂലം 54 ദിവസത്തോളം ജയിലില്‍ കഴിയേണ്ടി വന്ന കതിരൂർ സ്വദേശി വികെ താജുദ്ദീനാണ് ഏറെക്കാലത്തെ നിയമ പോരാട്ടത്തിനൊടുവില്‍ നീതി ലഭിച്ചത്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഈ നടപടി ജീവിക്കാനുള്ള അവകാശത്തിൻ്റെയും വ്യക്തി സ്വാതന്ത്ര്യത്തിൻ്റെയും നഗ്നമായ ലംഘനമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കുറ്റക്കാരായ ഉദ്യോഗസ്ഥരില്‍ നിന്ന് തന്നെ നഷ്ടപരിഹാരത്തുക ഈടാക്കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. കതിരൂർ സ്വദേശിയായ മുൻ പ്രവാസി വികെ താജുദ്ദീനും കുടുംബത്തിനുമായി 14 ലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം നല്‍കാനാണ് ഉത്തരവ്. താജുദ്ദീൻ നല്‍കിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർണായക ഇടപെടല്‍.

പൊലീസിൻ്റെ നിരുത്തരവാദിത്തപരമായ നടപടികള്‍ ആവർത്തിക്കാതിരിക്കാനാണ് നഷ്ടപരിഹാരം നല്‍കാൻ ഉത്തരവിട്ടതെന്ന് കോടതി വിധി ന്യായത്തില്‍ ചൂണ്ടിക്കാട്ടി. നിയമാനുസൃത നടപടികള്‍ പ്രകാരം നഷ്ടപരിഹാരത്തുക കുറ്റക്കാരായ ഉദ്യോഗസ്ഥരില്‍ നിന്നും സർക്കാരിന് വേണമെങ്കില്‍ ഈടാക്കാവുന്നതാണ്. പൊലീസുദ്യോഗസ്ഥർക്കെതിരെ സിവില്‍ നടപടികള്‍ സ്വീകരിക്കുന്നതിന് വാദിഭാഗത്തിന് തടസമില്ല.

 

കീഴ്കോടതിയെ കൂടുതല്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമീപിക്കാൻ ഹർജിക്കാർക്ക് ഈ ഉത്തരവ് തടസ്സമാകില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.2018ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ചക്കരക്കല്‍ പൊലീസ് സ്റ്റേഷനിലെ എസ്‌ഐബിജു, എഎസ്‌ഐ തുടങ്ങിയ ഉദ്യോഗസ്ഥർ ചേർന്നാണ് താജുദ്ദീനെ മാലമോഷണക്കേസില്‍ കുടുക്കിയത്. 2018 ജൂലൈ 11ന് രാത്രി കുടുംബത്തോടൊപ്പം കാറില്‍ പോകുമ്ബോള്‍ വീടിനു സമീപം പൊലീസ് ജീപ്പ് ചെളിയില്‍ പുതഞ്ഞുകിടക്കുന്നത് കാണാനിടയായി. സഹായിക്കണമെന്ന് താജുദ്ദീനോട് പൊലീസ് ആവശ്യപ്പെട്ടെങ്കിലും നടുവേദനയുള്ളതിനാല്‍ അദ്ദേഹം കാറില്‍ നിന്നിറങ്ങിയില്ല.

പകരം മറ്റുള്ളവരാണ് പൊലീസിനെ സഹായിച്ചത്. ഇതില്‍ പ്രകോപിതരായ പൊലീസ് സംഘം താജുദ്ദീനെ പിടിച്ചു വലിച്ചിറക്കി മൊബൈലില്‍ ഫോട്ടോ എടുക്കുകയും ഇയാള്‍ കള്ളനാണെന്നും കുറ്റം സമ്മതിക്കണമെന്നും ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ കൊണ്ടുപോയ ശേഷം ഒരു സിസിടിവി ദൃശ്യം കാണിച്ച്‌ അതിലെ വ്യക്തി താജുദ്ദീനാണെന്ന് പൊലീസ് ആരോപിച്ചു. ജൂലായ് അഞ്ചിന് പെരളശേരി പഞ്ചായത്തിലെ ചോരക്കുളം എന്ന സ്ഥലത്തുവച്ച്‌ വീട്ടമ്മയുടെ അഞ്ചരപ്പവൻ മാല പൊട്ടിച്ച ആളാണ് അതെന്നും ദൃശ്യങ്ങളിലുള്ളത് താജുദ്ദീനാണെന്നുമാണ് എസ്‌ഐ പി.ബിജു പറഞ്ഞത്.

സിസിടിവി ദൃശ്യങ്ങളിലെ സാദൃശ്യം മാത്രം അടിസ്ഥാനമാക്കിയായിരുന്നു പൊലീസ് നടപടി. താനല്ല കുറ്റക്കാരനെന്ന് പലതവണ ആവർത്തിച്ചിട്ടും ചക്കരക്കല്‍ പൊലീസ് അത് ചെവിക്കൊള്ളാൻ തയ്യാറായില്ല.കുറ്റം സമ്മതിപ്പിക്കാനായി പൊലീസ് ഇദ്ദേഹത്തെ വലിയ മാനസിക പീഡനങ്ങള്‍ക്ക് ഇരയാക്കുകയും തെളിവെടുപ്പിനായി പലയിടങ്ങളില്‍ കൊണ്ടുപോവുകയും ചെയ്തു. താൻ കുടുംബത്തോടൊപ്പം മകളുടെ വിവാഹ ആവശ്യങ്ങള്‍ക്കായി പുറത്തുപോയി വരികയായിരുന്നെന്നും തൻ്റെ മൊബൈല്‍ ടവർ ലൊക്കേഷൻ പരിശോധിച്ചാല്‍ നിരപരാധിത്വം തെളിയുമെന്നും താജുദ്ദീൻ പൊലീസിനോട് അപേക്ഷിച്ചിരുന്നു. എന്നാല്‍ ശാസ്ത്രീയമായ പരിശോധനകള്‍ക്കോ വിശദമായ അന്വേഷണത്തിനോ മുതിരാതെ ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ കുറ്റവാളിയായി മുദ്രകുത്തുകയായിരുന്നു.

മോഷണത്തിന് ഉപയോഗിച്ച ബൈക്കും മാലയും കണ്ടെടുക്കാനുണ്ടെന്ന് കാണിച്ച്‌ പൊലീസ് ജാമ്യാപേക്ഷയെ എതിർത്തതോടെ 54 ദിവസത്തോളം ഇദ്ദേഹത്തിന് റിമാൻഡ് തടവുകാരനായി ജയിലില്‍ കഴിയേണ്ടി വന്നു. ഖത്തറില്‍ നിന്ന് 15 ദിവസത്തെ അവധിക്ക് നാട്ടിലെത്തിയതായിരുന്നു താജുദ്ദീൻ. ജയിലില്‍ കിടന്നതുകാരണം ഗള്‍ഫിലെ ജോലി നഷ്ടമായി. പിന്നീട് ജാമ്യം ലഭിച്ച്‌ പുറത്തിറങ്ങിയ ശേഷം നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് ഇപ്പോള്‍ നീതി ലഭിച്ചിരിക്കുന്നത്. ജാമ്യം ലഭിച്ച ശേഷം തിരികെ ഖത്തറിലേക്ക് പോയെങ്കിലും അവിടെയും താജുദ്ദീനെ കാത്തിരുന്നത് വലിയ പ്രതിസന്ധികളായിരുന്നു.നാട്ടില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ അബ്സ്കോണ്ടിങ് ആണെന്ന് കാണിച്ച്‌ അവിടെയും ജയിലില്‍ കിടക്കേണ്ടി വരികയും തൊഴില്‍ നഷ്ടപ്പെടുകയും ചെയ്തു. കൃത്യമായി ഡ്യൂട്ടിക്ക് കയറാത്തതിനെ തുടർന്ന് ഖത്തറില്‍ 23 ദിവസമാണ് ജയിലില്‍ കഴിയേണ്ടി വന്നത്. ഇത് താജുദ്ദീനെയും കുടുംബത്തെയും വലിയ സാമ്ബത്തിക, മാനസിക പ്രതിസന്ധികളിലേക്കും തള്ളിവിട്ടു.

സമൂഹത്തില്‍ നിന്ന് നേരിടേണ്ടി വന്ന അവഗണനയും പേരുദോഷവും ഇവരെ വല്ലാതെ ബാധിച്ചു. കേസ് നടത്താനായി ഭാര്യയുടെ സ്വർണം ഉള്‍പ്പെടെ വില്‍ക്കേണ്ടി വന്നു. പിന്നീട് കോടതിയുടെ നിർദേശപ്രകാരം കണ്ണൂർ ഡിവൈഎസ്പി നടത്തിയ സമാന്തര അന്വേഷണത്തിലാണ് മാലമോഷണക്കേസിലെ യഥാർത്ഥപ്രതി താജുദ്ദീനല്ലെന്നും മറ്റൊരാളാണെന്നും തെളിഞ്ഞത്. മറ്റൊരു മോഷണക്കേസില്‍ പീതാംബരൻ എന്നയാള്‍ പിടിയിലായതോടെയാണ് യഥാർത്ഥ വിവരങ്ങള്‍ പുറത്തുവരുന്നത്. ജയിലില്‍ കഴിയുന്ന ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ചക്കരക്കല്ലിലെ മോഷണവും നടത്തിയത് താനാണെന്ന് ഇയാള്‍ സമ്മതിച്ചത്. ഇതോടെയാണ് താജുദ്ദീൻ്റെ നിരപരാധിത്വം വെളിച്ചത്തായത്. പൊലീസ് വരുത്തിവച്ച ഈ വലിയ പിഴവിന് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് താജുദ്ദീൻ കോടതിയെ സമീപിച്ചത്.

കേവലം സംശയത്തിൻ്റെ പേരില്‍ ഒരു പൗരനെ കസ്റ്റഡിയിലെടുത്ത് പീഡിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ ഉത്തരവില്‍ വ്യക്തമാക്കി. പൊലീസിൻ്റെ കൃത്യവിലോപത്തിന് സർക്കാർ ഉത്തരവാദികളാണെന്നും അതിനാല്‍ നഷ്ടപരിഹാരത്തുക സർക്കാർ ഉടൻ താജുദ്ദീന് കൈമാറണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. നഷ്ടപരിഹാരത്തിനൊപ്പം, താജുദ്ദീന് 25,000 രൂപ കോടതി ചെലവായും നല്‍കാൻ ഉത്തരവിലുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group