Join News @ Iritty Whats App Group

കെസി വിളിച്ചു; കർണാടകയിൽ അടിയന്തര യോ​ഗം വിളിച്ച് സിദ്ധരാമയ്യ, കുടിയൊഴിപ്പിച്ചവരെ പുനരധിവസിപ്പിക്കാൻ തീരുമാനം

കെസി വിളിച്ചു; കർണാടകയിൽ അടിയന്തര യോ​ഗം വിളിച്ച് സിദ്ധരാമയ്യ, കുടിയൊഴിപ്പിച്ചവരെ പുനരധിവസിപ്പിക്കാൻ തീരുമാനം


ബെഗളൂരു: ബെംഗളൂരു യെലഹങ്കയിൽ കുടിയൊഴിപ്പിച്ചവരെ പുനരധിവസിപ്പിക്കാൻ കർണാടക സർക്കാർ തീരുമാനം. സംഭവം വിവാദമായതോടെ സർക്കാർ അടിയന്തര പ്രാധാന്യത്തോടെ വിഷയത്തിൽ ഇടപെടുകയായിരുന്നു. ഇടക്കാല പുനരധിവാസം ഉടൻ സജ്ജമാക്കാനാണ് ധാരണ. സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ കർണാടക മുഖ്യമന്ത്രി നിർണായക യോഗം വിളിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ നാളെ വൈകുന്നേരമാണ് യോഗം നടക്കുക. ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും യോഗത്തിൽ പങ്കെടുക്കും. എഐസിസി നിർദേശപ്രകാരമാണ് സർക്കാരിൻ്റെ ഇടപെടൽ.

സർക്കാർ ഭൂമി കയ്യേറി താമസിക്കുന്നവർ എന്നാരോപിച്ചാണ് ബെംഗളൂരു യെലഹങ്കയിൽ മുസ്ലീം ഭൂരിപക്ഷ മേഖലയിൽ മുന്നൂറോളം വീടുകൾ തകർത്തത്. ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ലിമിറ്റഡ് ആണ് ഡിസംബർ 20 ന് പുലർച്ചെ യെലഹങ്കയിൽ വീടുകൾ പൊളിച്ചത്. അനധികൃതമായി താമസിപ്പിക്കുന്നവരെ ഒഴിപ്പിക്കാൻ എന്ന പേരിൽ പുലർച്ചെ 4.15 നാണ് വസീം ലേ ഔട്ടിലും ഫക്കീർ കോളനിയിലും സർക്കാർ ബുൾഡോസറുകൾ വീടുകളുടെ അടിത്തറ പിഴുതുമാറ്റിയത്. യുപിയിലുൾപ്പെടെ ബിജെപിയുടെ ബുൾഡോസർ രാജിനെ വിമർശിക്കുന്ന കോൺഗ്രസ്, യെലഹങ്കയിൽ ബുൾഡോസർ രംഗത്തിറക്കിയതിന്‍റെ പേരിൽ രൂക്ഷമായ വിമർശനം നേരിടുകയാണ്.

അതേസമയം, കർണാടകയിലെ കോൺഗ്രസ് സർക്കാരിനെ പ്രതിസന്ധിയിലാക്കി ബുൾഡോസർ വിവാദത്തില്‍ കേരളാ മുഖ്യമന്ത്രി പിണറായി വിജയനും മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരവുമടക്കം രാഷ്ട്രീയമായി ഉയർത്തിയ വിമർശനത്തിന് പിന്നാലെ കോൺഗ്രസ് നേതൃത്വം ഇടപെട്ടിരുന്നു. കർണാടക കോൺഗ്രസിൽ നിന്ന് എ ഐ സി സി വിശദീകരണം തേടി. കെസി വേണുഗോപാലാണ് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാറിൽ നിന്ന് വിശദീകരണം തേടിയത്. വീടുകൾ പൊളിച്ചു മാറ്റിയ സംഭവം വിവാദത്തിലായതോടെയാണ് നടപടി. കയ്യേറ്റ സ്ഥലമാണ് ഒഴിപ്പിച്ചതെന്നും നടപടികൾ പാലിച്ചാണ് ഒഴിപ്പിക്കൽ നടത്തിയതെന്നുമാണ് ഡികെ ശിവകുമാറിന്റെ വിശദീകരണം.

മുസ്ലിം താമസക്കാരുടെ വീടുകൾ തകർത്തതിനെ അപലപിച്ച് സിപിഎം കർണാടക സംസ്ഥാന കമ്മിറ്റി രം​ഗത്തെത്തിയിരുന്നു. കുടിയിറക്കപ്പെട്ടവർക്ക് നീതി ലഭ്യമാക്കണമെന്നും തകർക്കപ്പെട്ട വീടുകൾ സർക്കാർ പുനർനിർമിച്ച് നൽകണമെന്നും പാർട്ടി ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ 25-35 വർഷമായി ഈ പ്രദേശത്ത് താമസിച്ചുവരുന്ന ദരിദ്ര കുടുംബങ്ങളെയാണ് സർക്കാർ ഇറക്കിവിട്ടത്. മുൻകൂട്ടി നോട്ടീസ് നൽകാതെ, പുലർച്ചെ നടത്തിയ ഈ നടപടി അങ്ങേയറ്റം മനുഷ്യത്വ വിരുദ്ധമാണെന്നും സിപിഎം പ്രസ്താവനയിൽ പറഞ്ഞു.

ഭവനരഹിതരായവർ ഭക്ഷണവും വെള്ളവുമില്ലാതെ തെരുവിൽ വലയുകയാണെന്നും നേതാക്കൾ പറഞ്ഞു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഗോപാലകൃഷ്ണ ഹരളഹള്ളി, ബെംഗളൂരു നോർത്ത് ജില്ലാ സെക്രട്ടറി ബോർഡ് അംഗം ഹുള്ളി ഉമേഷ്, ജില്ലാ കമ്മിറ്റി അംഗം ഹനുമന്തറാവു ഹവിൽദാർ എന്നിവരടങ്ങിയ സംഘം ഇരകളെ നേരിൽ കണ്ട് ആശ്വസിപ്പിച്ചിരുന്നു. മുപ്പത് വർഷമായി താമസിക്കുന്നവരെ പെട്ടെന്ന് കുടിയിറക്കുന്നതിന് പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ഡോ കെ പ്രകാശ് ആരോപിച്ചു. പാവപ്പെട്ടവരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post
Join Our Whats App Group