Join News @ Iritty Whats App Group

ഇഡിയുടേത് രാഷ്ട്രീയ കളി, ശ്രമിക്കുന്നത് കിഫ്ബിയെ അപകീർത്തിപ്പെടുത്താൻ; മസാല ബോണ്ട് ഇടപാടിലെ ഇഡി നോട്ടീസിൽ എംവി ഗോവിന്ദൻ

ഇഡിയുടേത് രാഷ്ട്രീയ കളി, ശ്രമിക്കുന്നത് കിഫ്ബിയെ അപകീർത്തിപ്പെടുത്താൻ; മസാല ബോണ്ട് ഇടപാടിലെ ഇഡി നോട്ടീസിൽ എംവി ഗോവിന്ദൻ


തിരുവനന്തപുരം: മസാല ബോണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയനും തോമസ് ഐസകിനും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ നോട്ടീസ് വന്നതില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എല്ലാ തെരഞ്ഞെടുപ്പ് കാലത്തും ഇത്തരം നീക്കം ഉണ്ടാവാറുണ്ടെന്നും ഇത് ഇഡിയുടെ രാഷ്ട്രീയ കളിയാണ്. ഇത് കേരളത്തിലെ ജനങ്ങൾക്ക് മനസിലാകും. ഒരു ലക്ഷം കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്കാണ് കിഫ്ബി നേതൃത്വം കൊടുത്തിട്ടുള്ളത്. ഈ കേരളത്തിന്‍റെ ഒരറ്റം മുതല്‍ മറ്റേ അറ്റംവരെ സഞ്ചരിക്കുമ്പോൾ കിഫ്ബിയുടെ നേട്ടങ്ങൾ കാണാം. കേരളത്തിന്‍റെ പശ്ചാത്തല സൗകര്യത്തെ ലോകോത്തരമായ രീതിയില്‍ വളര്‍ത്തിയെടുക്കുന്നതിന് വേണ്ടി പ്രവർത്തിച്ച, 140 നിയോജക മണ്ഡലത്തിലും ഫലപ്രദമായി നിക്ഷേപിച്ച കിഫ്ബിയെ അപകീർത്തിപ്പെടുത്തുന്നതിന് വേണ്ടിയുള്ള പ്രവർത്തനം എത്രയോ കാലമായി തുടങ്ങിയിട്ട്. അതുകൊണ്ട് നോട്ടീസ് വരട്ടെ, ഇതിന് മുമ്പ് വന്ന നോട്ടീസിനുമേല്‍ ഐസക്ക് ചോദിച്ച ചോദ്യത്തിന് ഇതുവരെ ഉത്തരം നല്‍കിയിട്ടില്ല. ബിജെപിയുടെ രാഷ്ട്രീയ നിലപാടാണ് ഇത്. ഇത് കേരളത്തിന് വികസനത്തിന് എതിരായ കടന്നുകയറ്റമാണ് എന്നും എംവി ഗോവിന്ദൻ.

മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്കാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റി കാരണം കാണിക്കൽ നോട്ടീസ് അയച്ചത്. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (KIIFB ധനസമാഹരണം ലക്ഷ്യമിട്ട് നടത്തിയ മസാല ബോണ്ട് ഇടപാടിൽ വിദേശനാണ്യ വിനിമയ ചട്ടങ്ങൾ (ഫെമ) ലംഘിച്ചു എന്നായിരുന്നു ഇഡിയുടെ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട അന്തിമ റിപ്പോർട്ട് മൂന്ന് മാസം മുമ്പ് ചെന്നൈയിലെ അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റിക്ക് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ തുടർച്ചയായിട്ടാണ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് നൽകിയിരിക്കുന്നത്.

മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നേരിട്ടോ, പ്രതിനിധി വഴിയോ, അഭിഭാഷകൻ വഴിയോ നിയമപരമായി നോട്ടീസിന് മറുപടി നൽകാൻ അവസരമുണ്ട്. കേസിൽ തുടർ നടപടികൾ ഉടൻ ഉണ്ടാകുമെന്നാണ് സൂചന. ദില്ലിയിലെ അഡ്‌ജുഡിക്കേറ്റിങ് അതോറിറ്റിയാണ് നോട്ടീസ് നൽകിയത്. ഇഡി റിപ്പോർട്ട് അതോറിറ്റി പരിശോധിക്കും. മുഖ്യമന്ത്രി അടക്കം നാല് എതിർകക്ഷികളുടെ വാദം കേൾക്കും. ഫെമ നിയമലംഘനം ഉണ്ടെന്ന് തെളിഞ്ഞാൽ കിഫ്‌ബിയിൽ നിന്ന് പിഴ ഈടാക്കും. സമാഹരിച്ച തുകയുടെ പരമാവധി 300 ശതമാനം വരെ പിഴ ഉത്തരിവിടാൻ കഴിയും എന്നതാണ് പ്രത്യേകത. അഡ്‌ജുഡിക്കേറ്റിങ് അതോറിറ്റി ഉത്തരവിട്ടാലും ഇതിനെ കിഫ്‌ബിക്ക് നിയമപരമായി ചോദ്യം ചെയ്യാനാവും. മൂന്നംഗ സമിതിയാണ് അഡ്‌ജുഡിക്കേറ്റിങ് അതോറിറ്റി. ഇഡിയുടെ ആരോപണം ശരിയാണോ എന്നാണ് സമിതി പരിശോധിക്കുക. ശരിയാണെന്ന് അതോറിറ്റി കണ്ടെത്തിയാൽ കിഫ്‌ബിക്ക് അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിക്കാം.

Post a Comment

Previous Post Next Post
Join Our Whats App Group