'ഷാഫി എല്ലാക്കാലത്തും കുറ്റകരമായ മൗനം പാലിച്ചു'; പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് എംഎ ഷഹനാസ്
കോഴിക്കോട്: ആരോപണത്തിന് പിന്നാലെ സാംസ്കാരിക സാഹിതി ഗ്രൂപ്പിൽ നിന്നും നീക്കിയെന്ന് കെപിസിസി സംസ്കാര സാഹിതി ജനറൽ സെക്രട്ടറി എം.എ. ഷഹനാസ്. വ്യക്തിപരമായ വിദ്വേഷത്തെ തുടർന്നാണ് നടപടിയെന്നും ഷഹനാസ് ആരോപിച്ചു. അതിൽ പ്രതികരിച്ചതിന് പിന്നാലെ വീണ്ടും വാട്സാപ് ഗ്രൂപ്പിൽ ആഡ് ചെയ്തു. ജീവനോടെ വച്ചേക്കില്ല എന്ന് പറഞ്ഞ് പോലും സോഷ്യൽ മീഡിയയിൽ മെസേജ് വന്നു. ഷാഫിക്ക് അറിയാമായിരുന്നു എന്ന കാര്യത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും ഷഹനാസ് ആവർത്തിച്ചു വ്യക്തമാക്കി. സൈബർ ബുള്ളിയിങ്ങിൽ നിയമപരമായി മുന്നോട്ടുപോകും. ഷാഫി മറുപടി പറഞ്ഞാൽ മാത്രം ഇനി തുടർ നടപടിയെന്നും ഷഹനാസ് വ്യക്തമാക്കി.
കോൺഗ്രസിൻ്റെ ഔദ്യോഗിക ഭാരവാഹി അല്ലെന്ന് ഡിസിസി പ്രസിഡൻ്റ് വരെ പറഞ്ഞു. അത് പറയേണ്ടത് സംസ്കാര സാഹിതിയാണ്. കോൺഗ്രസിനെ കുറ്റപ്പെടുത്താനോ അപമാനിക്കാനോ ഉദ്ദേശ്യമില്ല. ഏതിടത്താണോ നിൽക്കുന്നത് അവിടെ നിന്ന് പ്രതികരിക്കും. രാഷ്ട്രീയത്തിൽ ഒതുക്കിനിർത്തലുകളും മാറ്റി നിർത്തലുകളും ഉണ്ടായി. ഉന്നയിച്ചത് ആരോപണമല്ല നടന്ന കാര്യമാണ്. കൃത്യമായ തെളിവുണ്ട്. ഷാഫി എല്ലാകാലത്തും കുറ്റകരമായ മൗനം പാലിച്ചുവെന്നും ഷഹനാസ് മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി.
Post a Comment