ശ്രീനിവാസന് ആദരാഞ്ജലികളർപ്പിച്ച് മലയാള സിനിമാലോകം; ടൗൺഹാളിലെ പൊതുദർശനം പൂർത്തിയായി, മൃതദേഹം വീട്ടിലെത്തിച്ചു
അന്തരിച്ച നടനും സംവിധായകനുമായ ശ്രീനിവാസന് ആദരാഞ്ജലികളർപ്പിച്ച് മലയാള സിനിമാലോകം. ടൗൺഹാളിലെ പൊതുദർശനം പൂർത്തിയായി, മൃതദേഹം വീട്ടിലെത്തിച്ചു. ശ്രീനിവാസൻ്റെ അടുത്ത സുഹൃത്തുക്കളായ മമ്മൂട്ടിയും മോഹൻലാലും ആദരാഞ്ജലികൾ അർപ്പിക്കാൻ ടൗൺഹാളിലെത്തി. നടൻ ദിലീപ്, സംവിധായകൻ സത്യൻ അന്തിക്കാട്, ബേസിൽ ജോസഫ്, ഉണ്ണിമുകുന്ദൻ തുടങ്ങി മലയാള സിനിമാമേഖലയിലെ ഒട്ടുമിക്ക താരങ്ങളും താരത്തെ അവസാന നോക്കുകാണാനെത്തി.
മുഖ്യമന്ത്രി പിണറായി വിജയനും ആദരാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു. ശ്രീനിവാസൻ്റെ അപ്രതീക്ഷിത വേർപാടിൻ്റെ ഞെട്ടലിലാണ് സിനിമാലോകം. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മൃതദേഹം കണ്ടനാടുള്ള വീട്ടിൽ നിന്ന് ടൗൺഹാളിലെത്തിച്ചത്. പിന്നീട് മൃതദേഹം തിരികെ വീട്ടിലെത്തിച്ചു. ഇന്ന് രാവിലെ ഡയാലിസിസിന് പോവുമ്പോഴായിരുന്നു ശ്രീനിവാസന് ശാരീരിക അസ്വസ്ഥതയുണ്ടായത്. ഉടൻ തന്നെ തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഭാര്യ വിമലയാണ് ഒപ്പമുണ്ടായിരുന്നത്. മൂത്തമകൻ വിനീത് ശ്രീനിവാസൻ ആശുപത്രിയിലെത്തിയിരുന്നു. പിന്നീട് കണ്ടനാടുള്ള വീട്ടിലേക്ക് മൃതദേഹം എത്തിക്കുകയായിരുന്നു. അവിടെ മൃതദേഹം പൊതുദർശനത്തിന് വെച്ച ശേഷമാണ് ടൗൺഹാളിലെത്തിച്ചത്. അതേസമയം, സംസ്കാരം നാളെ രാവിലെ പത്തിന് വീട്ടുവളപ്പിൽ നടക്കും. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുകയെന്നാണ് വിവരം.
Post a Comment