മദ്യപിച്ചെന്നു കണ്ടെത്തിയാല്‍ യാത്ര അനുവദിക്കില്ല: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പരിശോധന കര്‍ശനമാക്കി
കണ്ണൂർ: ട്രെയിനുകളിലും സ്റ്റേഷനുകളിലും അതിക്രമങ്ങള്‍ വർധിക്കുന്ന സാഹചര്യത്തില്‍ കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ പരിശോധന കർശനമാക്കി.
മദ്യപിച്ചെന്നു കണ്ടെത്തിയാല്‍ യാത്ര അനുവദിക്കാതിരിക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. രണ്ടാഴ്ച നീളുന്ന പരിശോധന ക്യാംപെയ്ൻ ആരംഭിച്ചു. റെയില്‍വേ ഉദ്യോഗസ്ഥർ, ആർപിഎഫ്, റെയില്‍വേ പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണു പരിശോധനയും ബോധവല്‍ക്കരണവും
മദ്യപിച്ചിട്ടുണ്ടോയെന്നു കണ്ടെത്താൻ ബ്രെത്ത് അനലൈസർ സംവിധാനം ഉപയോഗിച്ചു പരിശോധിക്കുന്നുണ്ട്. യാത്രക്കാരെ ശല്യപ്പെടുത്തുന്നവർക്കെതിരെ നടപടിയുണ്ടാകും. യാചകരെ നിയന്ത്രിക്കും.
മദ്യപിച്ചു പ്ലാറ്റ്ഫോമുകളില്‍ അലഞ്ഞു തിരിയാനും കിടന്നുറങ്ങാനും അനുവദിക്കില്ല. മദ്യപിച്ചു പ്ലാറ്റ്ഫോമില്‍ കണ്ടെത്തിയ മൂന്നുപേരെ താക്കീത് ചെയ്തു വിട്ടയച്ചു. പരിശോധനയ്ക്കും ബോധവല്‍ക്കരണത്തിനും സ്റ്റേഷൻ മാനേജർ എസ്.സജിത്ത് കുമാർ, ഡപ്യൂട്ടി കമേഴ്സ്യല്‍ മാനേജർ കോളിൻസ്, ആർപിഎഫ് ഇൻസ്പെക്ടർ വർഗീസ്, റെയില്‍വേ പൊലീസ് എസ്‌ഐ സുനില്‍ എന്നിവർ നേതൃത്വം നല്‍കി.
Post a Comment