ആറളം ഫാമില്‍ ചെത്തുതൊഴിലാളിയെ കാട്ടാന ഓടിച്ചു
ഇരിട്ടി: ആറളം ഫാമില്‍ ചെത്തുതൊഴിലാളിയെ കാട്ടുകൊമ്ബൻ ഓടിച്ചു. കാക്കയങ്ങാട് പാറക്കണ്ടം സ്വദേശി സിനേഷ് രക്ഷപെട്ടത് തലനാരിഴയ്ക്ക് .
ഇന്നലെ രാവിലെ 6.15 ഓടെ ആറളം ഫാം ബ്ലോക്ക് ഒന്നില്‍ വച്ചായിരുന്നു സംഭവം . രാവിലെ ബ്ലോക്ക് അഞ്ചിലെ ജോലി സ്ഥലത്തേക്ക് പോകുമ്ബോള്‍ ആയിരുന്നു ആന സിനേഷിന്റെ വാഹനത്തിന് നേരെ തിരിഞ്ഞത് . ബ്ലോക്ക് ഒന്നില്‍ എത്തിയപ്പോള്‍ കൊമ്ബൻ വഴി മുറിച്ചുകടക്കുന്നത് കണ്ട് സിനേഷ് ബൈക്ക് ദൂരെ നിർത്തി ആന കടന്നുപോകാനായി കാത്തുനിന്നു. ആന റോഡ് മുറിച്ചുകടന്ന് കുട്ടി കാടിനുള്ളിലേക്ക് കയറി എന്ന് ഉറപ്പിച്ച ശേഷം മൊബൈല്‍ ഓണാക്കി വീഡിയോ എടുത്തുകൊണ്ട് വാഹനം മുൻപോട്ട് എടുത്ത് വന്ന സിനേഷിന് നേരെ കൊമ്ബൻ തിരിയുകയായിരുന്നു.
ചിഹ്നം വിളിച്ച് കൊമ്ബൻ അക്രമാസക്തനായി വാഹനത്തിനു നേരെ പാഞ്ഞടുക്കുന്നത് സിനേഷ് പകർത്തിയ വീഡിയോയിലുണ്ട്. ആത്മസംയമനം വിടാതെ വാഹനം വേഗത്തില്‍ ഓടിച്ചുപോയത് വലിയ ദുരന്തം ഒഴിവാക്കി. ആന ഓടിച്ച ദൃശ്യം സിനേഷ് തന്നെയാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചത് . ഈ സമയം മറ്റ് യാത്രക്കാർ ഇല്ലാതിരുന്നതും വൻ ദുരന്തം ഒഴിവാക്കി. രണ്ട് വർഷം മുൻപ് സിനേഷിനെ ബ്ലോക്ക് അഞ്ചില്‍ വച്ച് ആന ഓടിച്ചിരുന്നു. ഫാമിനുള്ളിലെ മണ്‍ റോഡില്‍ വച്ചായിരുന്നു അന്നത്തെ ആക്രമണം. ബൈക്ക് ഉപേഷിച്ച് ഓടി രക്ഷപെട്ട സിനേഷിന്റെ പിന്നാലെ ഏറെദൂരം കാട്ടാന പിന്തുടർന്നിരുന്നു.
Post a Comment