തിരുവനന്തപുരം: ആശ പ്രവര്‍ത്തകരുടെ ക്ലിഫ് ഹൗസ് മാര്‍ച്ചിന് നേരെ ഉണ്ടായ പൊലീസ് നടപടി ജനാധിപത്യ വിരുദ്ധമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ജനാധിപത്യ വിരുദ്ധ മാര്‍ഗങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം. മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് തയാറാകുകയും വേണം. വേതന വര്‍ധനവ് ആവശ്യപ്പെട്ടുള്ള സമരം കേരളത്തില്‍ ഇതാദ്യമല്ല. എന്നാല്‍, ആശാ പ്രവര്‍ത്തകരെ ശത്രുക്കളെ പോലെയാണ് സര്‍ക്കാര്‍ നേരിടുന്നതെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ അറിയിച്ചു
ഇന്നത്തെ മാര്‍ച്ചിന് നേരെ പൊലീസ് ആദ്യം ജലപീരങ്കി പ്രയോഗിച്ചു. പിന്നീട് സ്ത്രീകളെ ആക്രമിച്ചു. ചിലരുടെ വസ്ത്രങ്ങള്‍ വലിച്ചു കീറിയതായും പരാതിയുണ്ട്. സമര നേതാക്കളെയും സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് സ്ഥലത്തെത്തിയ യുഡിഎഫ് സെക്രട്ടറി സി പി ജോണിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത് നീതികരിക്കാനാകില്ലെന്നും വിഡി സതീശൻ വ്യക്തമാക്കി. ന്യായമായ ആവശ്യത്തിനാണ് ആശമാരുടെ സമരം. ഫാഷിസ്റ്റ് രീതിയില്‍ സമരത്തെ നേരിടാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം. അനാവശ്യ പിടിവാശിയും ഈഗോയും വെടിഞ്ഞ് ആശാ പ്രവര്‍ത്തകരുമായി ചര്‍ച്ചയ്ക്ക് സര്‍ക്കാരും മുഖ്യമന്ത്രിയും തയാറാകണം. എട്ടര മാസമായി തുടരുന്ന ആശ പ്രവര്‍ത്തകരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു
Post a Comment