ഭോപ്പാൽ: ചുമയ്ക്കുള്ള സിറപ്പ് കഴിച്ച് നിരവധി കുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹത അന്വേഷിക്കുന്നതിൻ്റെ ഭാഗമായി മരിച്ച രണ്ട് വയസ്സുകാരിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തി. മധ്യപ്രദേശിൽ ചിന്ത്വാരയിലാണ് മരുന്ന് കഴിച്ച് മരിച്ച കുട്ടിയുടെ മൃതദേഹമാണ് പോസ്റ്റ് മോർട്ടത്തിനായി പുറത്തെടുത്തത്. ചുമ സിറപ്പ് കഴിച്ച് ദിവസങ്ങൾക്കകം വൃക്കകൾക്ക് തകരാറ് സംഭവിച്ച് മരിച്ച കുട്ടികളിലൊരാളാണ് രണ്ട് വയസ്സുകാരി. മൃതദേഹം ഫോറൻസിക് വിദഗ്ധരുടെ സാന്നിധ്യത്തിലാണ് പുറത്തെടുത്തത്. ഭോപ്പാലിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലാണ് പോസ്റ്റ്മോർട്ടം നടപടികൾ നടന്നത്.
സെപ്റ്റംബർ മാസത്തിൽ ചിന്ദ്വാരയിൽ മാത്രം കോൾഡ്രിഫ് എന്ന ചുമ സിറപ്പ് കഴിച്ചതിനെ തുടർന്ന് വൃക്കകൾ തകരാറിലായി 10 കുട്ടികളെങ്കിലും മരിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ സിറപ്പിൽ അപകടകരമായ അളവിൽ ഡൈഎത്തിലീൻ ഗ്ലൈക്കോൾഎന്ന വിഷ രാസവസ്തു അടങ്ങിയിട്ടുണ്ടെന്ന് ലബോറട്ടറി പരിശോധനയിൽ കണ്ടെത്തിയിരുന്നു. ചുമ സിറപ്പ് കുട്ടികൾക്ക് നൽകിയ ഡോക്ടർ പ്രവീൺ സോണിയെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ സിറപ്പ് നിർമ്മിച്ച തമിഴ്നാട് ആസ്ഥാനമായുള്ള ശ്രെസൺ ഫാർമസ്യൂട്ടിക്കൽസ് കമ്പനിക്കെതിരെയും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മരിച്ച കുട്ടികൾക്ക് സിറപ്പ് നൽകുന്നതിന് മുമ്പ് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നോയെന്നും, മരണകാരണം ചുമ സിറപ്പ് തന്നെയാണോ എന്നും ഉറപ്പുവരുത്താനാണ് മൃതദേഹം പുറത്തെടുത്ത് വിശദമായ പോസ്റ്റ്‌മോർട്ടം നടത്തുന്നത്.
Post a Comment