കണ്ണൂർ: പി.എം ശ്രീ വിദ്യാഭ്യാസ പദ്ധതിയില്‍ ഒപ്പുവച്ച് കേരളത്തിന്റെ മതേതര പാരമ്ബര്യം പിണറായി സർക്കാർ തൂക്കിവിറ്റുവെന്ന് മുൻ എം.എല്‍.എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പി.വി.അൻവർ വാർത്താ സമ്മേളനത്തില്‍ ആരോപിച്ചു. പിണറായിയെ താഴെയിറക്കി നാടിന്റെ മതേതര നിലപാട് സംരക്ഷിക്കാൻ പ്രതിപക്ഷ നേതാവിനൊപ്പം ഏതു ത്യാഗവും നഷ്ടവും സഹിച്ച് നില്‍ക്കാൻ തയ്യാറാണെന്ന് പി.വി. അൻവർ വ്യക്തമാക്കി. വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും യു.ഡി.എഫിനൊപ്പം നിന്ന് പിണറായിസത്തെ താഴെയിറക്കാൻ സാധിക്കുന്നതെല്ലാം ചെയ്യും.
110 സീറ്റില്‍ കൂടുതലോടെ യു.ഡി.എഫ് അധികാരത്തില്‍ വരുമെന്നാണ് തന്റെ പ്രവചനമെന്ന് അൻവർ കൂട്ടിച്ചേർത്തു.
ഉപതെരഞ്ഞെടുപ്പില്‍ വി.ഡി. സതീശനെതിരെ ഉയർത്തിയ നിലപാടല്ല ഇപ്പോള്‍ സ്വീകരിക്കുന്നതെന്നും, കേരളത്തിന് ഏറ്റവും വലിയ ഭീഷണി സതീശനിസത്തേക്കാള്‍ പിണറായിസമാണെന്നും അദ്ദേഹം വ്യക്തമാക്കി. യു.ഡി.എഫിനെ പിന്തുണയ്ക്കാൻ തൃണമൂല്‍ കോണ്‍ഗ്രസിന് യാതൊരു വ്യവസ്ഥകളുമില്ലെന്നും അൻവർ പറഞ്ഞു.
മുഖ്യമന്ത്രിയെയും പാർട്ടിയെയും ഈ ദുരവസ്ഥയിലെത്തിച്ചത് പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയാണെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയൻ കുടുംബത്തെ കേസുകളില്‍നിന്ന് രക്ഷിക്കാനാണ് പി.എം ശ്രീയില്‍ ഒപ്പുവച്ചത്. പി.എം ശ്രീയില്‍ സി.പി.ഐ എന്തു നിലപാട് സ്വീകരിക്കുമെന്ന കാര്യം 27ന് അറിയാമെന്നും, അതിനുശേഷം അക്കാര്യത്തില്‍ പ്രതികരിക്കാമെന്നും അൻവർ പറഞ്ഞു.
Post a Comment