പൂനെ: മഹാരാഷ്ട്രയിലെ പൂനെയിൽ മുസ്ലിം വിശ്വാസികൾ പ്രാർത്ഥിച്ച സ്ഥലം ഗോമൂത്രം തളിച്ച് ശുദ്ധീകരിച്ച എംപിയുടെ നടപടിക്കെതിരെ രൂക്ഷ വിമർശനം. ബാജി റാവു ഒന്നാമൻ പണികഴിപ്പിച്ച മഹാരാഷ്ട്രയിലെ പൂനെ നഗരത്തിലെ ചരിത്ര പ്രാധാന്യമുള്ള കോട്ടയായ ശനിവാർ വാഡയിൽ മുസ്ലിം സ്ത്രീകൾ പ്രാർത്ഥിച്ച സ്ഥലമാണ് ബിജെപി എംപി ഗോമൂത്രമൊഴിച്ച് ശുദ്ധീകരിച്ചത്. രാജ്യ സഭാ എംപിയായ മേധ കുൽക്കർണിയാണ് വിവാദ നടപടിക്ക് പിന്നിലുള്ളത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് പൂനെ നഗരത്തിൽ നടന്ന നവരാത്രി ആഘോഷം നിർത്തി വയ്പ്പിച്ചതിന് പിന്നാലെയാണ് എംപിയുടെ അടുത്ത വിവാദ നടപടി. ഞായറാഴ്ചയാണ് ബിജെപി എംപിയുടെ വിവാദ നടപടി. തീവ്ര വലതുപക്ഷ പാർട്ടികളുടെ പിന്തുണയോടെയായിരുന്നു മുസ്ലിം വിശ്വാസികൾ പ്രാർത്ഥന നടത്തിയ ശനിവാർ വാഡ കോട്ടയിലെ ഭാഗം മേധ കുൽക്കർണി ശുദ്ധീകരിച്ചത്. എൻസിപി നേതാവ് അജിത് പവാറും കോൺഗ്രസ് നേതൃത്വവും ആം ആദ്മി പാർട്ടിയും മേധ കുൽക്കർണിയുടെ നടപടിയെ അപലപിച്ചു. പ്രാദേശിക തെരഞ്ഞെടുപ്പിൽ വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണ് മേധ കുൽക്കർണിയുടെ നടപടിയെന്നാണ് വ്യാപകമാവുന്ന വിമർശനം.
മുസ്ലിം സ്ത്രീകൾ കോട്ടയിൽ പ്രാർത്ഥിക്കുന്ന വീഡിയോ വൈറലായത് വെള്ളിയാഴ്ച
പതിത് പാവൻ സംഘടനയും തീവ്ര വലതുപക്ഷ സംഘടനകളും ചേർന്നായിരുന്നു പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. ശനിവാർ വാഡ കോട്ടയിൽ വെള്ളിയാഴ്ച ഏതാനും മുസ്ലിം വിഭാഗത്തിൽ നിന്നുള്ള സന്ദർശകർ പ്രാർത്ഥനകൾ നടത്തുന്ന വീഡിയോ വെള്ളിയാഴ്ച മുതൽ വൈറലായിരുന്നു. ഈ സ്ഥലമാണ് ഗോ മൂത്രത്തിൽ രാജ്യ സഭാ എം പി കഴുകിയത്. ഇതിന് പിന്നാലെ ഈ ഭാഗത്ത് ശിവ വന്ദനവും നടത്തിയാണ് മേധ കുൽക്കർണി മടങ്ങിയത്. ശനിവാർ വാഡ കോട്ടയിൽ നമാസ് അനുവദിക്കില്ലെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തിയ ശേഷമായിരുന്നു എംപിയുടെ വിവാദ നടപടി. ഉണരൂ ഹിന്ദു വിശ്വാസികളേ, ശനിവാർ വാഡയിലേക്ക് വരൂവെന്നും ട്വീറ്റ് അടക്കമുള്ളവ ചെയ്ത ശേഷമാണ് എംപി കോട്ടയിലെത്തിയത്.
പൂനെയിലെ സാമുദായിക ഐക്യം നഷ്ടപ്പെടാതിരിക്കാനാണ് ശുദ്ധീകരണം നടത്തിയതെന്നാണ് വിവാദ നടപടിയെ എംപി ന്യായീകരിച്ചത്. കോട്ട മോസ്ക് അല്ലെന്നും പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലുള്ള ഇടമാണെന്നും ഛത്രപതി ശിവാജി മഹാരാജിന്റെ അടയാളങ്ങളിലൊന്നാണ് കോട്ടയെന്നും മേധ കുൽക്കർണി പ്രതികരിക്കുന്നത്. താജ് മഹലിനുള്ളിലെ മസ്ജിദിൽ ഹിന്ദു വിശ്വാസികൾ ആരതിയുമായി എത്തിയാൽ അത് അംഗീകരിക്കുമോയെന്നാണ് വിമർശനങ്ങളെക്കുറിച്ച് എംപി പ്രതികരിക്കുന്നത്. പ്രാദേശിക തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ധ്രുവീകരണ ശ്രമങ്ങളാണ് എംപിയുടേതെന്നാണ് എൻസിപി അടക്കം ഉയർത്തുന്ന വിമർശനം.
Post a Comment