തൃശ്ശൂർ: തൃശ്ശൂർ മണ്ണുത്തി ദേശീയപാതയിൽ വൻ കവർച്ച. അറ്റ്ലസ് ബസ് ഉടമ എടപ്പാൾ സ്വദേശി മുബാറക്കിന്റെ പക്കൽ നിന്നാണ് 75 ലക്ഷം രൂപ കവർന്നു. ബംഗളൂരുവിൽ നിന്ന് ബസ് വിറ്റ പണവുമായി തൃശൂരിൽ ബസ് ഇറങ്ങി ചായ കുടിക്കാനിറങ്ങിയ മുബാറക്ക് ബാഗ് വെച്ച് ശുചിമുറിയിലേക്ക് പോയതിന് പിന്നാലെയാണ് കവർച്ച നടന്നത്. ഇന്നോവ കാറിലെത്തിയ സംഘമാണ് കവർച്ച നടത്തിയത്. ഇന്നോവ കാറിനായി ദേശീയപാതയിൽ വ്യാപക തിരച്ചിൽ നടത്തുന്നതായി പൊലീസ് അറിയിച്ചു. ഇന്ന് പുലർച്ചെ നാലരയോടെയാണ് സംഭവം. മെഡിക്കൽ ഷോപ്പിന്റെ സൈഡിൽ പണമടങ്ങിയ ബാഗ് വെച്ചതിന് ശേഷം ശുചിമുറിയിലേക്ക് പോയ സമയത്ത് ഒരാൾ വന്ന ബാഗ് എടുത്തുകൊണ്ടുപോയത്. പെട്ടെന്ന് മുബാറക് ഓടിവന്നു തടയാൻ ശ്രമിച്ചു. എന്നാൽ ഇയാളെ തള്ളിമാറ്റിയതിന് ശേഷം ഒരു ഇന്നോവ കാറിലേക്ക് ഇയാൾ കയറുകയാണുണ്ടായത്. എന്നാൽ സംഭവത്തിൽ സംശയമുണ്ടെന്നാണ് പൊലീസ് പറയുന്നത്. കുഴൽപ്പണ സാധ്യതയടക്കം പൊലീസ് തേടുന്നുണ്ട്.
സ്ഥിരമായി കടയിൽ വരാറുള്ള ആളായിരുന്നു മുബാറക്ക് എന്ന് ദൃക്സാക്ഷി വ്യക്തമാക്കി. ബാഗ് എടുത്തു കൊണ്ടു പോയത് മുബാറക്കിന്റെ ഡ്രൈവർ ആയിരിക്കും എന്നാണ് ആദ്യം കരുതിയത്. പിന്നീട് മുബാറക്ക് ഇയാളെ തടഞ്ഞപ്പോഴാണ് കവർച്ചക്കാരാണെന്ന് മനസ്സിലായത്. പിടികൂടാൻ ചെന്ന് മുബാറക്കിനെയും തന്നെയും കാറിൽ എത്തിയവർ മർദ്ദിച്ചു. എന്തും ചെയ്ത് പണം തട്ടിയെടുക്കാൻ തന്നെയായിരുന്നു അവരുടെ ലക്ഷ്യം. പണം കവർന്ന കാർ എറണാകുളം ഭാഗത്തേക്ക് ഓടിച്ചു പോയി. തൊട്ടുപിന്നാലെ മുബാറക്കിന്റെ ബസ് വരുന്നുണ്ടായിരുന്നു. ബസ്സിൽ കയറി മുന്നോട്ടുപോയി തിരഞ്ഞെങ്കിലും കവർച്ചക്കാരെ കണ്ടെത്താനായില്ലെന്ന് ദൃക്സാക്ഷി സിഡി മെഡിക്കൽസ് ഉടമ ബിജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മുബാറക്കിന്റെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് വിശദമായി അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം. കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കവർച്ച നടന്നിരിക്കുന്നത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Post a Comment