പാർട്ടി പറയുന്നത് അനുസരിച്ചാണ് കേരള പൊലീസ് പ്രവർത്തിക്കുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സാധാരണക്കാർക്ക് നീതി ലഭിക്കുന്നില്ല. മാർക്സിസ്റ്റുകാർക്ക് മാത്രം പൊലീസ് സ്റ്റേഷനിൽ പോകാൻ കഴിയുന്ന സാഹചര്യമാണുള്ളത്. പൊലീസുകാർ ദാസ്യവേല അവസാനിപ്പിക്കണമെന്നും, എട്ടുമാസം കഴിഞ്ഞാൽ യുഡിഎഫ് ഗവൺമെന്റ് വരാനിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പൊലീസിന് നാണക്കേടായ കസ്റ്റഡി മർദ്ദനങ്ങളിൽ കർശന നടപടിയുണ്ടാകുമെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ ട്വന്റി ഫോറിനോട് പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിക്കും.പൊലീസ് സേന തിരുത്തി മുന്നോട്ട് പോകുമെന്നും റവാഡ ചന്ദ്രശേഖർ പ്രതികരിച്ചു.
ദൃശ്യങ്ങൾ അടക്കം പുറത്തു വന്ന പോലീസ് മർദനത്തെ സംസ്ഥാന പോലീസ് മേധാവി ന്യായീകരിക്കുന്നില്ല. കുന്നംകുളം,പീച്ചി സംഭവങ്ങളിൽ കർശന നടപടി ഉണ്ടാകും. നിയമവശങ്ങൾ കൂടി പരിശോധിച്ചു വേണം നടപടി എടുക്കാൻ. പരാതികൾ ഗൗരവമായി പരിശോധിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ പ്രശ്നങ്ങളിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിക്കും. അടുത്ത ആഴ്ച്ച യോഗം വിളിച്ചു ക്രമസമാധാനപാലനത്തിലെ പ്രശ്നങ്ങൾ പരിഹരിക്കും. പൊതുജനങ്ങളോട് ഉള്ള പെരുമാറ്റത്തിൽ പൊലീസുകാർക്ക് കർശന നിർദേശങ്ങൾ നൽകുമെന്നും റവാഡ ചന്ദ്രശേഖർ അറിയിച്ചു.
Post a Comment