കണ്ണൂർ: കണ്ണൂർ ജില്ലയിലും കെഎസ്‌ആർടിസിക്ക് റെക്കോർഡ് വരുമാനം. ഓണം കഴിഞ്ഞുള്ള ആദ്യ പ്രവൃത്തി ദിനമായ തിങ്കളാഴ്ച്ച മാത്രം കണ്ണൂർ ജില്ലയിലെ ഡിപ്പോകളില്‍ നിന്നും 49,73,967 രൂപയാണ് ടിക്കറ്റ് വില്‍പ്പനയിലൂടെ കെ എസ്‌ആർടിസി നേടിയത്.
കണ്ണൂർ ജില്ലയില്‍ ആദ്യമായാണ് ഇത്രയും തുക ടിക്കറ്റ് കളക്ഷനിലൂടെ കെഎസ്‌ആർടിസിക്ക് ലഭിക്കുന്നത്.
കണ്ണൂർ, പയ്യന്നൂർ, തലശ്ശേരി ഡിപ്പോകള്‍ ചേർന്നാണ് നേട്ടം കൈവരിച്ചത്. കണ്ണൂർ ഡിപ്പോയ്ക്ക് മാത്രം ലഭിച്ചത് 25,26,330 രൂപയാണ്. പയ്യന്നൂർ ഡിപ്പോയില്‍ നിന്ന് 12,35,617 രൂപയും തലശ്ശേരിയില്‍ നിന്ന് 12,12,020 രൂപയും ലഭിച്ചു. അവധികള്‍ക്ക് ശേഷമുള്ള തിരക്ക് കണക്കിലെടുത്ത് പ്രസ്തുത ദിവസം അധിക സർവീസുകള്‍ നടത്തിയിരുന്നു. കണ്ണൂർ ഡിപ്പോയില്‍ നിന്ന് 102 ബസുകള്‍ നിരത്തിലിറങ്ങി. ട്രെയിനിലെ തിരക്കും ടിക്കറ്റ് കിട്ടാനുള്ള ബുദ്ധിമുട്ടും കെ.എസ്.ആർ.ടി.സിയെ കൂടുതല്‍ യാത്രക്കാർ ആശ്രയിക്കുകയായിരുന്നു.
മറ്റ് സംസ്ഥാനങ്ങളിലേക്കും കണ്ണൂരില്‍ നിന്ന് സർവീസുകളുണ്ടായിരുന്നു. ഇത് ദീർഘദൂര, അന്തർസംസ്ഥാന യാത്രക്കാർക്കും ഉപകാരപ്പെട്ടു. ബംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് കഴിഞ്ഞ ദിവസങ്ങളില്‍, ദിവസം ആറ് സർവീസുകളാണ് ഉണ്ടായിരുന്നത്. സ്വകാര്യ ബസുകാരുടെ കൂടിയ നിരക്കും കെ.എസ്.ആർ.ടി.സിയിലേക്ക് യാത്രക്കാരെ ആകർഷിച്ചു.
കഴിഞ്ഞ വർഷം ഉത്രാട ദിനത്തില്‍ 22,87,233 രൂപയാണ് കണ്ണൂരില്‍ നേടാനായത്. ഇത്തവണ ഇരട്ടിയിലേറെ വരുമാനം നേടാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ജീവനക്കാർ. ജനങ്ങള്‍ കെ.എസ്.ആർ.ടി.സിയെ സ്വീകരിക്കുന്നതിന്റെ തെളിവാണിതെന്ന് ജീവനക്കാർ പറഞ്ഞു. വരാൻ പോകുന്ന അവധിക്കാലത്തും തിരക്കിന് സാദ്ധ്യതയുള്ളതായും പറയുന്നു. വിനോദ സഞ്ചാരത്തിനായി ഒരുക്കുന്ന ഉല്ലാസ യാത്രകളിലും ജില്ലയിലെ കെ.എസ്.ആർ.ടി.സി മിന്നുന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.
സംസ്ഥാനത്ത് തിങ്കളാഴ്ച്ച കെഎസ്‌ആർടിസിക്ക് റെക്കോർഡ് കളക്ഷനായിരുന്നു ലഭിച്ചത്. തിങ്കളാഴ്ച മാത്രം ലഭിച്ചത് 10.19 കോടി രൂപയുടെ വരുമാനം ആണ്. ഒരു ദിവസം കൊണ്ട് മാത്രം ഇത്രയും കളക്ഷൻ ലഭിക്കുന്നത് ഇത് ആദ്യമായാണ്. ഓണത്തിന് പിന്നാലെ കേരളത്തില്‍ നിന്നും കേരളത്തിലേക്കും കേരളത്തിനകത്തും യാത്രക്കാരുടെ എണ്ണം വർധിച്ചതാണ് കെഎസ്‌ആർടിസിക്ക് ചരിത്രനേട്ടമുണ്ടാക്കി കൊടുത്തത്.
Post a Comment