വടകര എംപി ഷാഫി പറമ്പിലിനെതിരായ ഇ എൻ സുരേഷ് ബാബുവിന്റെ ആരോപണം ഏറ്റുപിടിക്കാതെ സിപിഎം നേതാക്കൾ. സുരേഷ് ബാബു തെളിവുകൾ പുറത്തു വിടട്ടെയെന്ന് നേതാക്കൾ പറഞ്ഞു. ജില്ലാ സെക്രട്ടറി എന്തു കൊണ്ട് ആരോപണം ഉന്നയിച്ചു എന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് എൻ എൻ കൃഷ്ണദാസ് പറഞ്ഞു. അതേസമയം ജില്ല സെക്രട്ടറിയുടെ ആരോപണത്തിൽ കക്ഷി ചേരുന്നില്ലെന്നായിരുന്നു ജില്ലയിലെ മുതിർന്ന നേതാവായ എകെ ബാലന്റെ പ്രതികരണം.
ജില്ലാ സെക്രട്ടറിയെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന വിഡി സതീശൻ്റെ പ്രസ്താവനയോടും കൃഷ്ണദാസ് പ്രതികരിച്ചു. വിഡി സതീശൻ ആദ്യം എംഎൽഎയെ ചുമതലയിൽ നിന്ന് നീക്കട്ടെയെന്നും യൂത്ത് കോൺഗ്രസ് നേതാവ് പരാതി നൽകിയതിൽ അഭിപ്രായം പറയാനില്ലെന്നും കൃഷ്ണദാസ് പറഞ്ഞു. ജില്ല സെക്രട്ടറിയുടെ ആരോപണത്തിൽ കക്ഷി ചേരുന്നില്ലെന്ന് പറഞ്ഞ എകെ ബാലൻ ആരോപണം തെളിയിക്കാൻ ജില്ലാ സെക്രട്ടറിയുടെ കയ്യിൽ തെളിവ് ഉണ്ടാകുമല്ലോയെന്നും എകെ ബാലൻ ചോദിച്ചു.
തന്റെ കയ്യിൽ രേഖ ഇല്ലാത്തതുകൊണ്ട് ആരോപണം ഉന്നയിക്കുന്നില്ല. ഇഎൻ സുരേഷ് ബാബുവിന്റെ കയ്യിൽ രേഖ ഉള്ളത് കൊണ്ടായിരിക്കുമല്ലോ പറഞ്ഞതെന്നും എകെ ബാലൻ ചോദിച്ചു. അതേസമയം ഷാഫി പറമ്പിലിനെതിരായ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിന്റെ ആരോപണത്തിൽ കോണ്‍ഗ്രസ് പരാതി നൽകിയിട്ടുണ്ട്. കോണ്‍ഗ്രസ് ആലത്തൂര്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറി പ്രമോദ് ആണ് പരാതി നൽകിയിരിക്കുന്നത്. സുരേഷ് ബാബുവിനെതിരെ കേസെടുക്കമെന്നാവശ്യപ്പെട്ടാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരിക്കുന്നത്.
ആരോപണം കളവാണെന്ന് ബോധ്യപ്പെട്ടിട്ടും മനഃപൂര്‍വ്വം അപമാനിക്കുകയെന്ന ബോധ്യത്തോടെയാണ് ഷാഫിക്കെതിരായ ഇ എന്‍ സുരേഷ് ബാബുവിന്റെ ആരോപണം എന്ന് പരാതിയില്‍ പറയുന്നു. സുരേഷ് ബാബുവിന്റെ പരാമര്‍ശം സ്ത്രീ സമൂഹത്തെ അപമാനിക്കുന്നതാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതേസമയം ഷാഫിക്കെതിരായ ആരോപണത്തിൽ അധിക്ഷേപത്തില്‍ സിപിഐഎമ്മിനെതിരെ പാലക്കാട് കേന്ദ്രീകരിച്ച് വ്യാപക പ്രതിഷേധം തുടരാനാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ തീരുമാനം.
Post a Comment