ഇരിട്ടി: തുറന്നിട്ട മൃഗശാലയാണ് കേരളം എന്ന് പറഞ്ഞത് അക്ഷരാർഥത്തില്‍ ശരിയായി വരികയാണെന്ന് മുൻ എംഎല്‍എ പി.വി.
അൻവർ. ജസ്റ്റിസ് ഫാർമേർസ് മൂവ്‌മെന്‍റ് കേരളയുടെ ആഭിമുഖ്യത്തില്‍ വെള്ളരിക്കുണ്ട് കർഷക സ്വരാജ് സത്യാഗ്രഹ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇരിട്ടിയില്‍ സംഘടിപ്പിച്ച നാഷണല്‍ ഫാർമേഴ്സ് സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ മിക്ക നഗരങ്ങളിലേക്കും വന്യമൃഗങ്ങള്‍ കടന്നു വരികയാണ്. ഇരിട്ടി ടൗണിലും കാട്ടാനകള്‍ എത്തുന്ന ദിനം വിദൂരമല്ല. വന്യമൃഗങ്ങളുടെ നഗരങ്ങളിലേക്കുള്ള കടന്നുകയറ്റത്തെ ചെറുക്കാൻ സർക്കാരുകള്‍ ചെറുവിരല്‍ പോലും അനക്കുന്നില്ലെന്നും അൻവർ ആരോപിച്ചു.
സെമിനാർ സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ ചെയർമാൻ രാമദാസ് കതിരൂർ ആമുഖഭാഷണം നടത്തി. ജസ്റ്റിസ് ഫാർമേഴ്സ് മൂവ്‌മെന്‍റ് ചെയർമാൻ നിസാർ മേത്തർ അധ്യക്ഷത വഹിച്ചു.
ഭാരതീയ കിസാൻ ഏകത പ്രസിഡന്‍റ് ലഖ്‌വിന്ദർ സിംഗ് ഔലാഖ് (ഹരിയാന), പഞ്ചാബ് കിസാൻ മസ്ദൂർ യൂണിയൻ പ്രസിഡന്‍റ് സുഖ്ജിത് സിംഗ് ഹർദോചന്ദ്, പഞ്ചാബ് കിസാൻ സംഘർഷ് കമ്മിറ്റി സെക്രട്ടറി അഗ്രേജ് സിംഗ് ബട്ട്‌വാല, കർണാടക ഫാർമേഴ്‌സ് കോ-ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ വിജേന്ദ്ര എന്നിവർ മുഖ്യാതിഥിയായിരുന്നു.
രാഷ്‌ട്രീയ കിസാൻ സംഘിന്‍റെ ദേശീയ കോ-ഓർഡിനേറ്റർ കെ.വി. ബിജു, ജയിംസ് വടക്കൻ, ഫാ. കെ.വി. കുര്യാക്കോസ്, സണ്ണി തുണ്ടത്തില്‍, നിതീഷ് തില്ലങ്കേരി, ജസ്റ്റിസ് ഫാർമേഴ്സ് മൂവ്‌മെന്‍റ് സെക്രട്ടറി വി.ഡി. ബിന്‍റോ എന്നിവർ പ്രസംഗിച്ചു.
ഡോ. പി.സി. അസൈനാർ ഹാജി, ഷിംജിത് തില്ലങ്കേരി, തോമസ് അയ്യങ്കാനാല്‍, പി.കെ. ജോസ് എന്നിവരെ ഹരിത മിത്ര പുരസ്‌കാരം നല്‍കി ആദരിച്ചു. സെമിനാറിന്‍റെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും നടന്നു.
Post a Comment