Join News @ Iritty Whats App Group

പലസ്തീനെ സ്വതന്ത്ര രാജ്യമായി അം​ഗീകരിച്ച് ബ്രിട്ടനും ഫ്രാൻസും കാനഡയും, കടുത്ത എതിർപ്പുമായി ഇസ്രായേൽ; മാറിമറിയുമോ മധ്യേഷ്യൻ രാഷ്ട്രീയം

ദില്ലി: പ്രധാന യൂറോപ്യൻ രാജ്യങ്ങൾ പലസ്തീനെ സ്വതന്ത്ര രാജ്യമായി അം​ഗീകരിച്ചതോടെ മധ്യേഷ്യൻ രാഷ്ട്രീയം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചു. ബ്രിട്ടൻ, കാനഡ, ഓസ്ട്രേലിയ, പോർച്ചു​ഗൽ തുടങ്ങി പത്തോളം രാജ്യങ്ങളാണ് പലസ്തീനെ സ്വതന്ത്ര രാജ്യമായി അം​ഗീകരിക്കുന്നത്. ഇതിൽ ബ്രിട്ടൻ പലസ്തീനെ അം​ഗീകരിച്ചതായി അറിയിച്ചു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ കടുത്ത എതിർപ്പ് മറികടന്നാണ് പലസ്തീനെ ഇത്രയും രാജ്യങ്ങൾ അം​ഗീകരിച്ചത്. ഈ രാജ്യങ്ങളോടുള്ള അമേരിക്കയുടെ സമീപനവും വരും കാലങ്ങളിൽ പ്രധാനമാകും

പലസ്തീനെ അം​ഗീകരിച്ച രാജ്യങ്ങൾക്കെതിരെ ബെഞ്ചമിൻ നെതന്യാഹു പരസ്യമായി രം​ഗത്തെത്തി. രാജ്യങ്ങളുടെ നടപടി ഇസ്രായേലിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയാണെന്ന് നെതന്യാഹു പറഞ്ഞു. പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫ്രാൻസ്, യുകെ, കാനഡ, ഓസ്‌ട്രേലിയ, ബെൽജിയം എന്നീ രാജ്യങ്ങൾ അടുത്തയാഴ്ച ഐക്യരാഷ്ട്രസഭയിൽ പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നതായി പ്രഖ്യാപിക്കാൻ ഒരുങ്ങുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രസ്താവനകൾ.

വ്യാജ പ്രചാരണങ്ങൾക്കെതിരെയും പലസ്തീൻ രാഷ്ട്രത്തിനായുള്ള ആഹ്വാനങ്ങൾക്കെതിരെയും ഐക്യരാഷ്ട്രസഭയിലും മറ്റെല്ലാ മേഖലകളിലും നമ്മൾ പോരാടേണ്ടതുണ്ടെന്നും നെതന്യാഹു തന്റെ മന്ത്രിസഭയോട് പറഞ്ഞു. ഹിസ്ബുള്ളയ്‌ക്കെതിരെ ലെബനനിൽ ഇസ്രായേൽ അടുത്തിടെ നേടിയ സൈനിക വിജയങ്ങൾ ലെബനനുമായും സിറിയയുമായും സമാധാനത്തിനുള്ള സാധ്യതകൾ തുറന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യുണൈറ്റഡ് കിംഗ്ഡവും മറ്റ് ചില രാജ്യങ്ങളും നടത്തിയ പലസ്തീൻ രാഷ്ട്രത്തെ ഏകപക്ഷീയമായി അംഗീകരിച്ചുകൊണ്ടുള്ള പ്രഖ്യാപനത്തെ ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം ശക്തമായി തള്ളിക്കളയുന്നു. അത്തരം അംഗീകാരം സമാധാനം പ്രോത്സാഹിപ്പിക്കുന്നില്ലെന്നും മേഖലയെ കൂടുതൽ അസ്ഥിരപ്പെടുത്തുമെന്നും ഭാവിയിൽ സമാധാനപരമായ പരിഹാരം കൈവരിക്കാനുള്ള സാധ്യതകളെ ദുർബലപ്പെടുത്തുമെന്നും ഇസ്രായേൽ മുന്നറിയിപ്പ് നൽകി. ബ്രിട്ടൻ, കാനഡ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ നീക്കങ്ങളെ ഇസ്രായേൽ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ വിമർശിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group