പാലക്കാട് എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമനടപടിയുമായി പോകാൻ താൽപര്യമില്ലെന്ന് അറിയിച്ച് ആരോപണം ഉന്നയിച്ച രണ്ട് യുവതികൾ രംഗത്ത്. ട്രാൻസ്ജെണ്ടർ യുവതി മൊഴി നൽകാൻ താൽപര്യമില്ലെന്ന് പൊലിസിനെ അറിയിച്ചു. അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ നിന്നും മോശം അനുഭവം ഉണ്ടായെന്ന് വെളിപ്പെടുത്തിയ കൊച്ചിയിലെ യുവ നടിയിൽ നിന്നും ക്രൈം ബ്രാഞ്ച് മൊഴിയെടുത്തു.
മാധ്യമങ്ങളോട് തുറന്ന് പറഞ്ഞ കാര്യങ്ങള്‍ ക്രൈം ബ്രാഞ്ചിനോടും പറഞ്ഞുവെങ്കിലും നിയമനടപടിക്ക് താൽപര്യമില്ലെന്നാണ് യുവനടി പറയുന്നത്. അതേസമയം ഗർഭഛിത്രവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ശബ്ദരേഖ കേന്ദ്രീകരിച്ചും അന്വേഷണം നടന്നു. ഗർഭഛിത്രം നടത്തിയ യുവതിയുമായി പൊലിസ് സംസാരിച്ചു. നിയമനടപടിക്ക് ഇതേവരെ ഈ സ്ത്രീയും താൽപര്യം അറിയിച്ചിട്ടില്ല.
അതേസമയം രാഹുലിനെതിരായ ലൈംഗിക ആരോപണ കേസിൽ ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ സമര്‍പ്പിച്ചിരുന്നു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. അഞ്ച് പേരുടെ പരാതികളിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്ത്രീകളെ പിന്തുടർച്ച് ശല്യം ചെയ്തെന്ന കേസിലാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുത്തത്.
കേസിൽ രാഹുലിനെതിരെ പരാതി നൽകിയ അഞ്ച് പേരും മൂന്നാം കക്ഷികളാണ്. രാഹുലിനെതിരെ ബിഎന്‍എസ് 78(2), 351 പൊലീസ് ആക്ട് 120 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സ്ത്രീകളെ സോഷ്യല്‍ മീഡിയയില്‍ പിന്തുടര്‍ന്ന് ശല്യം ചെയ്‌തെന്നാണ് എഫ്ഐആറില്‍ പറയുന്നത്. ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ച് സന്ദേശം അയച്ചെന്നും ഫോണില്‍ സ്ത്രീകളെ ഭീഷണിപ്പെടുത്തിയെന്നും എഫ്ഐആറില്‍ പറയുന്നു.
Post a Comment