ഇരിട്ടി: കരിക്കോട്ടക്കരി വലിയപറമ്ബുംകരിയിലെ ജലസ്രോതസില്‍ വീണ്ടും ഡീസലിന്‍റെ സാന്നിധ്യം അനുഭവപ്പെടുന്നതായി നാട്ടുകാർ.
ഡീസല്‍ കലരുന്നത് സമീപത്തെ പെട്രോള്‍ പമ്ബില്‍ നിന്നാണെന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന് പോലീസ് എത്തി താത്കാലികമായി പെട്രോള്‍ പമ്ബ് അടപ്പിച്ചു.
രണ്ടുദിവസമായി തുടരുന്ന കനത്ത മഴയെ തുടർന്നാണ് വലിയപറമ്ബുംകരി പെട്രോള്‍ പമ്ബിന് സമീപത്തെ ജലസ്രോതസില്‍ വീണ്ടും ഡീസലിന്‍റെ സാന്നിധ്യം അനുഭവപ്പെടാൻ തുടങ്ങിയത്. വെള്ളത്തിന്‍റെ മുകളില്‍ ഡീസലിന്‍റെ പാട രൂപപ്പെടുകയും രൂക്ഷമായ ഗന്ധം അനുഭവപ്പെടുന്നതായും നാട്ടുകാർ പറയുന്നു.
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ആരോപിച്ച് കോണ്‍ഗ്രസ് കരിക്കോട്ടകരി മണ്ഡലം പ്രസിഡന്‍റ് മനോജ് എം. കണ്ടത്തില്‍, മുൻ പഞ്ചായത്ത് പ്രസിഡന്‍റ് കെ.സി. ചാക്കോ എന്നിവരുടെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ പ്രതിഷേധമായി പെട്രോള്‍ പമ്ബില്‍ എത്തുകയിരുന്നു.
കഴിഞ്ഞ മാസം ഇതേ പ്രശ്നമുണ്ടായപ്പോള്‍ അടിയന്തര നടപടി സ്വീകരിക്കാമെന്ന് അധികൃതരും പെട്രോള്‍ പമ്ബ് സ്ഥാപന ഉടമയും ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഇത് പാലിച്ചില്ലെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. ടാങ്കിന്‍റെ ലീക്ക് പരിശോധിക്കാൻ ബന്ധപ്പെട്ട അധികാരികള്‍ ആരും വന്നില്ലെന്നും പണികള്‍ കോണ്‍ട്രാക്‌ടെടുത്ത ഏജൻസിയുടെ തൊഴിലാളികള്‍ മാത്രമാണ് ഇവിടെ എത്തി പരിശോധന നടത്തിയതെന്നും നാട്ടുകാർ ആരോപിക്കുന്നു.
ലീക്ക് കണ്ടെത്തി തടയാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വില്ലേജ് മുതല്‍ കളക്ടർ ഓഫീസ് വരെ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രദേശവാസികള്‍ ഇന്ന് 11ന് വില്ലേജ് ഓഫീസിലേക്ക് മാർച്ച് നടത്തും.
Post a Comment