Join News @ Iritty Whats App Group

എയർപോർട്ട് ശൈലിയിലേക്ക് മാറാൻ ഇന്ത്യൻ റെയിൽവേ; ല​ഗേജ് പരിധി കർശനമാക്കും

ദില്ലി: വിമാനത്താവള ശൈലിയിലുള്ള നവീകരണത്തിന് തയ്യാറെടുത്ത് ഇന്ത്യൻ റെയിൽവേ. ഇതിന്റെ ഭാഗമായി ട്രെയിൻ യാത്രക്കാർക്ക് കർശനമായ ബാഗേജ് നിയമങ്ങൾ നടപ്പിലാക്കുമെന്നാണ് റിപ്പോർട്ട്. ചില പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ഇപ്പോൾ തന്നെ ഇലക്ട്രോണിക് വെയിംഗ് മെഷീനുകൾ വഴി യാത്രക്കാർ അവരുടെ ലഗേജ് കൈമാറേണ്ടതുണ്ട്. യാത്രക്കാർക്ക് അനുവദനീയമായ ഭാര പരിധി നടപ്പിലാക്കുമെന്നാണ് സൂചന. അനുവദനീയമായ പരിധിക്കപ്പുറം ലഗേജ് കൊണ്ടുപോകുന്ന യാത്രക്കാർക്ക് അധിക പിഴകൾ ഈടാക്കും. കൂടാതെ, ഭാര പരിധിക്ക് താഴെയാണെങ്കിൽ പോലും വലിയ ലഗേജുകൾ അനുവദിക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്.

യാത്ര ചെയ്യുന്ന ക്ലാസ് അനുസരിച്ച് ബാഗേജ് അലവൻസുകൾ വ്യത്യാസപ്പെടും. എസി ഫസ്റ്റ് ക്ലാസിന് 70 കിലോ, എസി ടു ടയറിന് 50 കിലോ, എസി ത്രീ ടയറിന് 40 കിലോ. ജനറൽ ക്ലാസ് യാത്രക്കാർക്ക് 35 കിലോ എന്നിങ്ങനെ ബാഗേജ് അലവൻസുകൾ പരിമിതപ്പെടുത്തും. കൂടാതെ, പുനർനിർമ്മിച്ച സ്റ്റേഷനുകളിൽ പ്രീമിയം സിംഗിൾ ബ്രാൻഡ് ഔട്ട്‌ലെറ്റുകൾ ആരംഭിക്കാനും ഇന്ത്യൻ റെയിൽവേ പദ്ധതിയിടുന്നുണ്ടെന്നും വസ്ത്രങ്ങൾ, പാദരക്ഷകൾ, ഇലക്ട്രോണിക്സ്, യാത്രാ ഉപകരണങ്ങൾ തുടങ്ങി നിരവധി വസ്തുക്കൾ ഈ കടകളിൽ വിൽക്കുമെന്നും റിപ്പോർട്ടുണ്ട്. യാത്രക്കാർക്ക് വേണ്ടി സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനൊപ്പം വരുമാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.

പ്രയാഗ്‌രാജ് ജംഗ്ഷൻ, പ്രയാഗ്‌രാജ് ചിയോകി, സുബേദാർഗഞ്ച്, കാൺപൂർ സെൻട്രൽ, മിർസാപൂർ, തുണ്ട്ല, അലിഗഡ് ജംഗ്ഷൻ, ഗോവിന്ദ്പുരി, ഇറ്റാവ എന്നിവയുൾപ്പെടെ എൻസിആർ സോണിന് കീഴിൽ വരുന്ന പ്രധാന സ്റ്റേഷനുകളിലാണ് പ്രാരംഭ പ്രവർത്തനങ്ങൾ നടക്കുക. പുതിയ ലഗേജ് പരിധി അനുസരിച്ച്, ഈ സ്റ്റേഷനുകളിലെത്തുന്ന യാത്രക്കാർക്ക് അവരുടെ ലഗേജുകളുടെ ഭാരം കണക്കാക്കിയ ശേഷം മാത്രമേ പ്ലാറ്റ്‌ഫോമുകളിലേക്ക് പ്രവേശനം അനുവദിക്കൂ.


അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി പ്രകാരം 960 കോടി രൂപയുടെ വൻതോതിലുള്ള പുനർവികസനം പ്രയാഗ്‌രാജ് ജംഗ്ഷനിൽ നടന്നുവരുന്നതിനിടെയാണ് ഈ പ്രഖ്യാപനം. ലോകോത്തര സൗകര്യങ്ങളുള്ള ഒരു ആധുനിക റെയിൽ ഹബ്ബാക്കി സ്റ്റേഷനെ മാറ്റുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വിശാലമായ വെയിറ്റിംഗ് ലോഞ്ച്, അതിവേഗ വൈ-ഫൈ, സൗരോർജ്ജ സംവിധാനങ്ങൾ, ഓട്ടോമേറ്റഡ് ടിക്കറ്റ് വെൻഡിംഗ് മെഷീനുകൾ എന്നിവയും ഇതിൽ ഉൾപ്പെടും.

Post a Comment

Previous Post Next Post
Join Our Whats App Group