കണ്ണൂർ: ജില്ലയില്‍ മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) കേസുകള്‍ അതിവേഗത്തില്‍ വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പ്രകാരം ഈ വർഷം മാത്രം 2000ത്തിലധികം പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്.
സർക്കാർ ആശുപത്രികളില്‍ റിപ്പോർട്ട് ചെയ്ത കേസുകള്‍ മാത്രമാണ് കണക്കിലുള്ളത്. സ്വകാര്യ ആശുപത്രികളിലെ കേസുകള്‍ കൂടി കണക്കിലെടുത്താല്‍ യഥാർത്ഥ കണക്ക് കൂടുതല്‍ ഉയരും.
2021ല്‍ ആറു കേസുകള്‍ മാത്രമായിരുന്നു റിപ്പോർട്ട് ചെയ്തത്. 2022ല്‍ ഇത് എട്ടായി ഉയർന്നു. 23ല്‍ 70 കേസുകളായി ഉയരുകയും മൂന്ന് മരണങ്ങളുമുണ്ടായി. 2024ല്‍ വലിയ തോതിലുള്ള വളർച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 900 കേസുകള്‍. മരണം എട്ടായി കൂടി. 2025ലും വളർച്ച പരിധി വിടുന്ന കാഴ്ചയാണ്. ആഗസ്റ്റ് വരെ 2000ത്തില്‍ അധികം കേസുകള്‍.
മലയോര പ്രദേശങ്ങളിലെ സ്‌കൂളുകള്‍ രോഗവ്യാപനത്തിന്റെ പ്രധാന കേന്ദ്രങ്ങളായി മാറിയിട്ടുണ്ട്. ഇരിട്ടിയിലെ ഒരു സ്‌കൂളില്‍ മാത്രം 35 വിദ്യാർത്ഥികള്‍ക്കും 3 അദ്ധ്യാപകർക്കും രോഗം ബാധിച്ചു. സ്‌കൂളിന്റെ കിണറ്റില്‍ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
രോഗം കൂടുതലായിറിപ്പോർട്ട് ചെയ്ത പ്രദേശങ്ങള്‍:
തൃപ്പങ്ങോട്ടൂർ, തളിപ്പറമ്ബ്, ഇരിട്ടി, ആറളം, ചിറക്കല്‍, ശ്രീകണ്ഠാപുരം, മലപ്പട്ടം, കുറ്റിയാട്ടൂർ, പാനൂർ, ചപ്പാരപ്പടവ്, മാലൂർ
മലിനജല പ്രശ്നം
വിദഗ്ധർ ചൂണ്ടിക്കാട്ടുന്നതനുസരിച്ച് മലിനജലത്തിന്റെയും കുടിവെള്ള സ്രോതസുകളുടെയും മലിനീകരണമാണ് രോഗവ്യാപനത്തിന് കാരണം. ഇത്തവണ പലർക്കും രോഗത്തിന്റെ തീവ്രത കൂടുതലാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ സ്ഥിരീകരിച്ചു. നിരവധി പേർക്ക് കിടത്തി ചികിത്സ വേണ്ടിവന്നിട്ടുണ്ട്.
ഡെങ്കിപ്പനിയും ആശങ്കാജനകം:
4181 കേസുകള്‍
കണ്ണൂർ ജില്ലയില്‍ ഈ വർഷം ഡെങ്കിപ്പനി ബാധിച്ചത് 4181 പേർക്കാണ്. മൂന്ന് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മലേറിയ
44 മലേറിയ കേസുകള്‍ (എല്ലാവരും അതിഥി തൊഴിലാളികളും പ്രവാസികളും). തദ്ദേശീയ മലേറിയ കേസുകള്‍ ഇല്ല
മന്തുരോഗം
നിലവില്‍ 876 രോഗികള്‍
Post a Comment