Join News @ Iritty Whats App Group

സുരക്ഷാ വീഴ്ചയില്ലാതെ ജയിൽ ചാടാൻ പറ്റുമോയെന്ന് എംവി ഗോവിന്ദൻ; 'വിഎസ് അച്യുതാനന്ദൻ അവസാനത്തെ കമ്മ്യൂണിസ്റ്റാണെന്ന തെറ്റായ പ്രചരണം നടക്കുന്നു'

തിരുവനന്തപുരം:വിഎസ് അച്യുതാനന്ദൻ അവസാനത്തെ കമ്മ്യൂണിസ്റ്റാണെന്ന തെറ്റായ പ്രചരണം നടക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എകെജി- ഇഎംഎസ് വിയോഗ സന്ദർഭങ്ങളിലും സമാന പ്രചാരണങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. സുരക്ഷാ വീഴ്ചയില്ലാതെ ജയിൽ ചാടാൻ പറ്റുമോ എന്നായിരുന്നു ​ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തെ കുറിച്ചുള്ള ചോദ്യത്തിന് എംവി ​ഗോവിന്ദൻ്റെ മറുപടി. ഇന്ന് പുലർച്ചെ നാലരയോടെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. രാവിലെ 9 മണിയോടെ പിടികൂടുകയും ചെയ്തിരുന്നു.

ജീവിച്ചിരിക്കുമ്പോൾ എതിർപ്പുയർത്തുകയും മരണാനന്തരം വിശുദ്ധനാക്കുകയും ചെയ്യുന്നത് വലതുപക്ഷ രാഷ്ട്രീയ ശൈലിയാണ്. സിപിഎമ്മിന്റെ സ്വപ്നമാണ് വിഎസിന്റേയും സ്വപ്നം. അനശ്വരനായ വിഎസ് നമുക്കൊപ്പം ഇന്നും ജീവിക്കുന്നു. ലോകത്ത് വസന്തം വിരിയിക്കാനുള്ള വഴികാട്ടിയാണ് മാക്സിസമെന്നും എംവി ഗേവിന്ദൻ പറഞ്ഞു. ഓഗസ്റ്റ് ഒന്നിന് തിരുവനന്തപുരത്ത് വിപുലമായ വിഎസ് അനുസ്മരണ യോഗം സംഘടിപ്പിക്കുമെന്നും എംവി ​ഗോവിന്ദൻ അറിയിച്ചു. ഒന്നുമുതൽ പത്ത് വരെ വിവിധ പാർട്ടി ഘടകങ്ങളുടെ അനുശോചന യോഗം നടക്കും.

ഐടി പ്രൊഫഷണലുകൾ ഇന്ത്യയിൽ നിന്ന് വേണ്ടെന്ന ട്രംപിൻ്റെ വാദം പ്രകോപനപരവും പ്രതികാരപരവുമാണ്. ഇന്ത്യ- യുകെ സ്വതന്ത്ര വ്യാപാര കരാർ സമ്പദ്‍വ്യവസ്ഥയെ തകർക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ആർഎസ്എസ് ജ്ഞാന സഭയിൽ കേരളത്തിലെ 5 വിസിമാർക്ക് ക്ഷണം ലഭിച്ചിരിക്കുന്നു. ഇത് കേരളത്തിന് അപമാനമാണ്. ആർഎസ്എസ് ആട്ടിത്തളിക്കുന്ന സംഘപരിവാർ യോഗത്തിൽ വിസിമാർ ആവേശത്തോടെ പങ്കെടുക്കുന്നത് പ്രതിഷേധാർഹമാണ്. ഇത്തരം സംഘ് അജണ്ടയെ സമൂഹം തിരിച്ചറിയണം. സിപിഎം കടുത്ത പ്രതിഷേധമുയർത്തും. എല്ലാ ജനാധിപത്യ ശക്തികളും വർഗീയവത്കരണത്തിനെതിരെ പോരാടുമെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group