ബിഹാറിലെ പ്രമുഖ വ്യവസായിയും ബിജെപി നേതാവുമായ ഗോപാൽ ഖേംക വെടിയേറ്റ് കൊല്ലപ്പെട്ടു. ബൈക്കിലെത്തിയ അക്രമി ഗോപാലൈൻ കാത്തിരുന്ന് വകവരുത്തുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ ഗോപാൽ മരിക്കുകയായിരുന്നു. അതേസമയം ഏഴുകൊല്ലം മുൻപ് ഗോപാൽ ഖേംകയുടെ മകൻ കൊല്ലപ്പെട്ടതും സമാനരീതിയിലാണ്. അതേസമയം സംഭവത്തിൽ കേസന്വേഷണം പുരോഗമിക്കുകയാണ്.
വെള്ളിയാഴ്‌ച രാത്രി 11-ന് പട്‌നയിലെ വീടിനു പുറത്തുവെച്ച് തലയ്ക്കാണ് ഗോപാൽ ഖേംകക്ക് വെടിയേറ്റത്. ബൈക്കിലെത്തിയ അക്രമി, ഗോപാൽ വരുന്നതുവരെ കാത്തിരിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്. വെടിവെച്ച ശേഷം അക്രമി ഓടി രക്ഷപ്പെട്ടു. സംഭവസ്ഥലത്തുവെച്ചുതന്നെ ഗോപാൽ മരിച്ചതായി പോലീസ് വ്യക്തമാക്കുന്നു. സംഭവസ്ഥലത്തുനിന്ന് പോലീസ് ഒരു വെടിയുണ്ടയും ഷെല്ലും കണ്ടെടുത്തു.
ഗാന്ധി മൈതാൻ പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. കൊലപാതകം നടത്തിയ ആളെയോ എന്താണ് കാരണമെന്നോ ഇതുവരെ വ്യക്തമായിട്ടില്ല. ഗോപാലിൻ്റെ മകനും ബിജെപി നേതാവുമായിരുന്ന ഗുഞ്ചൻ ഖേംകയും ഏഴുവർഷംമുൻപ് ഇതേ രീതിയിൽ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. 2018 ഡിസംബറിലായിരുന്നു അത്. ഹാജിപുരിലെ അദ്ദേഹത്തിന്റെ കോട്ടൺ ഫാക്ടറിയുടെ ഗേറ്റിന് പുറത്ത് നടന്ന ആക്രമണത്തിലാണ് ഗുഞ്ചൻ കൊല്ലപ്പെട്ടത്. ബിജെപിയുടെ നേതൃനിരയിൽ സജീവമായുണ്ടായിരുന്നിട്ടും ഗുഞ്ചന്റെ മരണാനന്തരച്ചടങ്ങുകളിൽ ബിജെപി നേതാക്കൾ പങ്കെടുത്തില്ല.
Post a Comment