Join News @ Iritty Whats App Group

മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവം; 'ന്യൂനപക്ഷങ്ങൾ കേരളത്തിലൊഴികെ എല്ലായിടത്തും അരക്ഷിതാവസ്ഥയിൽ'; രൂക്ഷവിമർശനവുമായി ദീപിക

ഛത്തീസ്​ഗഡ‍്: ഛത്തീസ്​ഗഡിൽ മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി കത്തോലിക്ക സഭ മുഖപത്രം ദീപികയുടെ മുഖപ്രസം​ഗം. ബിജെപിയുടെ അനു​ഗ്രഹത്തോടെ ഹിന്ദുത്വരാഷ്ട്രം നിർവചിക്കപ്പെടുന്നുവെന്ന് ദീപിക വിമർശിച്ചു. ബന്ദികളായത് മതേതര ഭരണഘടനയാണ്. ന്യൂനപക്ഷങ്ങൾ കേരളത്തിലൊഴികെ എല്ലായിടത്തും അരക്ഷിതാവസ്ഥയിലാണ്. ക്രിസ്മസും ഈസ്റ്ററും ആഘോഷിക്കാൻ സംഘപരിവാറിന്റെ ഔദാര്യ വേണമെന്നും ദീപിക മുഖപ്രസം​ഗത്തിൽ പറയുന്നു.

ഛത്തീസ്​ഗഡിൽ മതപരിവർത്തനം ആരോപിച്ചാണ് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. കേസ് കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞ സിബിസിഐ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടു. നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ഛത്തീസ്​ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാക്കുകയാണ് സഭാ നേതൃത്ത്വം. കന്യാസ്ത്രീകൾക്ക് പൂർണ പിന്തുണയുമായി കാത്തലിക് ബിഷപ്പ് കോൺഫറൻസ് ഓഫ് ഇന്ത്യ പരസ്യമായി രം​ഗത്തെത്തി. വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് അറസ്റ്റ് ചെയ്യിപ്പിച്ചത് ബജ്റം​ഗ്ദൾ ആകാമെന്നും രാജ്യവിരുദ്ധരായ ഇവർക്കെതിരെ ശക്തമായ നടപടി വേണമെന്നും സിബിസിഐ വക്താവ് തുറന്നടിച്ചു. സഭാ വൈദികർക്കും കന്യാസ്ത്രീകൾക്കും നേരെ ഈയിടെയായി അക്രമസംഭവങ്ങൾ ആവർത്തിക്കുന്നത് ആശങ്കപ്പെടുത്തുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും ഉടനടി ഇടപെടണമെന്നും സിബിസിഐ ആവശ്യപ്പെട്ടു.

കന്യാസ്ത്രീകൾക്കെതിരെ മൊഴി നൽകാൻ പെൺകുട്ടികളെ നിർബന്ധിച്ചെന്നും കന്യാസ്ത്രീകൾക്ക് യാത്രാ രേഖകളില്ലായിരുന്നുവെന്ന ആരോപണം വ്യാജമാണെന്നും സിബിസിഐ വ്യക്തമാക്കി. സഭാ നേതൃത്വം പ്രധാനമന്ത്രിയുടെ ഓഫീസിനെ ഇതിനോടകം ബന്ധപ്പെട്ടിട്ടുണ്ട്. സിബിസിഐ അധ്യക്ഷൻ ആൻഡ്രൂസ് താഴത്തും ജന സെക്രട്ടറിയും ദില്ലി ആർച്ച്ബിഷപ്പുമായ അനിൽ കൂട്ടോയും മുതിർന്ന മന്ത്രിമാരെ നേരിട്ട് കണ്ട് പരാതി അറിയിച്ചേക്കും.

വെള്ളിയാഴ്ചയാണ് സഭയ്ക്ക് കീഴിലെ സ്ഥാപനങ്ങളിലേക്ക് ജോലിക്കായി മൂന്ന് പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകാൻ വന്ന രണ്ട് മലയാളി കന്യാസ്ത്രീകളെ ദുർ​ഗിൽ അറസ്റ്റ് ചെയ്തത്. അസീസി സിസ്റ്റേഴ്സ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർപ്രീതി മേരി എന്നിവരാണ് അറസ്റ്റിലായത്. പെൺകുട്ടികളിൽ ഒരാളുടെ സഹോദരനെയും അറസ്റ്റു ചെയ്തിരുന്നു. മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നിവ ആരോപിച്ചാണ് ബജ്റം​ഗ്ദൾ പ്രവർത്തകർ പരാതി നൽകിയത്. ഇരുവരും നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

Post a Comment

Previous Post Next Post
Join Our Whats App Group