Join News @ Iritty Whats App Group

ഷാർജയിൽ മരിച്ച വിപഞ്ചികയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു, റീ പോസ്റ്റ്മോർട്ടതിനു ശേഷം കൊല്ലത്തേക്ക് കൊണ്ടുപോകും

ദുബായ്: ഷാർജയിൽ മരിച്ച വിപഞ്ചികയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കൽ കോളേജിൽ റീ പോസ്റ്റ്മോർട്ടതിനു ശേഷം കൊല്ലത്തേക്ക് കൊണ്ടുപോകും. മൃതദേഹം വൈകിട്ട് 5.40ന് ദുബൈയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനത്തിൽ നാട്ടിലേക്ക് അയക്കുകയായിരുന്നു. കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയെയും കുഞ്ഞിനെയും ഷാർജയിലെ അല്‍ നഹ്ദയില്‍ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വകാര്യ കമ്പനിയിലെ എച്ച്.ആർ വിഭാഗത്തിലാണ് വിപഞ്ചിക ജോലി ചെയ്തിരുന്നത്.

ഭർത്താവ് നിതീഷും യുഎഇയിലാണ് താമസിക്കുന്നത്. വിപഞ്ചികയുടെ മരണത്തില്‍ ഭര്‍ത്താവ് നിതീഷിനും കുടുംബത്തിനുമെതിരെ വിപഞ്ചികയുടെ മാതാവ് ഷൈലജ ഉൾപ്പെടെയുള്ള കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം യുഎഇയിലാണ് സംസ്കരിച്ചത്. ജബൽ അലിയിലെ ന്യൂ സോനാപൂർ ശ്മശാനത്തിലായിരുന്നു സംസ്കാര ചടങ്ങുകള്‍ നടന്നത്. രണ്ട് കുടുംബങ്ങളും സംസ്കാര ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഹൈന്ദവ ആചാരപ്രകാരമുള്ള സംസ്കാരമാണ് നടന്നത്.

തനിക്ക് യാത്രാ വിലക്കുള്ളതിനാല്‍ വൈഭവിയുടെ മൃതദേഹം യുഎഇയില്‍ സംസ്കരിക്കണമെന്നത് വിപഞ്ചികയുടെ ഭര്‍ത്താവ് നിതീഷിന്‍റെ ആവശ്യമായിരുന്നു. ഇന്ത്യൻ കോൺസുലേറ്റ് ചർച്ചയിലാണ് വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്കെത്തിക്കാനും മകൾ വൈഭവിയുടെ മൃതദേഹം യുഎഇയിൽ തന്നെ സംസ്കരിക്കാനും തീരുമാനമായത്. കുഞ്ഞിന്‍റെ മൃതദേഹം ഷാര്‍ജയില്‍ സംസ്കരിക്കണമെന്ന ഭർത്താവിന്‍റെ കുടുംബത്തിന്റെ ആവശ്യത്തിന് വിപഞ്ചികയുടെ കുടുംബം സമ്മതം അറിയിക്കുകയായിരുന്നു. തർക്കത്തിൽ പെട്ട് സംസ്കാരം അനിശ്ചിതമായി നീളുന്നത് ഒഴിവാക്കാൻ കൂടിയായിരുന്നു തീരുമാനം.

കഴിഞ്ഞ 15നാണ് ഷാര്‍ജ അല്‍ നഹ്ദയില്‍ കൊല്ലം കേരളപുരം സ്വദേശി വിപഞ്ചിക മണിയനെയും (29) ഒന്നര വയസ്സുള്ള മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. വിപഞ്ചികയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ട ദീര്‍ഘമായ ആത്മഹത്യ കുറിപ്പില്‍ ഭര്‍ത്താവായ നിതീഷ്, ഭര്‍തൃ സഹോദരി നീതു, ഭര്‍തൃപിതാവ് മോഹനന്‍ എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്.

വിപഞ്ചികയുടെ മാതാവ് ഷൈലജയും നിതീഷിനും കുടുംബത്തിനുമെതിരെ ആരോപണം ഉന്നയിച്ചിരുന്നു. വിപഞ്ചികയെ ഭർതൃ പിതാവിനും ഭർതൃ സഹോദരിക്കും ഇഷ്ടമല്ലായിരുന്നെന്നും, ഭർത്താവ് നിതീഷ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു എന്നും മാതാവ് ഷൈലജയും വെളിപ്പെടുത്തിയിരുന്നു. നിതീഷിന്റെ പീഡനം കാരണമാണ് വിപഞ്ചിക മുടി മുറിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. നിതീഷിനെയും കുടുംബത്തെയും വെറുതെ വിടരുതെന്നും വിപഞ്ചികയുടെ മാതാവ് ആവശ്യപ്പെട്ടു. സ്വകാര്യ കമ്പനിയിലെ എച്ച്.ആർ വിഭാഗത്തിലാണ് വിപഞ്ചിക ജോലി ചെയ്തിരുന്നത്. ഭർത്താവ് നിതീഷും യുഎഇയിലാണ് താമസിക്കുന്നത്.

വിവാഹമോചനത്തിന് ഭർത്താവ് ശ്രമിച്ചിരുന്നു. എന്നാല്‍ വിപഞ്ചികയ്ക്ക് സമ്മതം ആയിരുന്നില്ല. കുഞ്ഞിന് രണ്ടര വയസ്സെങ്കിലും ആയ ശേഷം ആലോചിക്കാം എന്നായിരുന്നു വിപഞ്ചികയുടെ നിലപാട്. വിപഞ്ചിക സ്വന്തമായി ജീവിതം കെട്ടിപ്പടുത്ത പെൺകുട്ടിയാണെന്ന് ബന്ധു പറഞ്ഞു. സ്വന്തമായി എല്ലാ ശരിയാക്കി എടുക്കാം. ആരും ഇടപെടേണ്ടതില്ല എന്നായിരുന്നു വിപഞ്ചികയുടെ നിലപാട്. ഒറ്റയ്ക്ക് ഒരു കുഞ്ഞിനെ വളർത്തുന്നതിലെ പ്രതിസന്ധി നന്നായി അറിയാവുന്ന ആളായിരുന്നു വിപഞ്ചിക. അതാകാം കുഞ്ഞിനേയും ഒപ്പം കൂട്ടിയതെന്നും ബന്ധു പറഞ്ഞിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group