മസ്കറ്റ്: ഇറാൻ അതിർത്തിയിൽ കുടുങ്ങിയ മലയാളികൾക്ക് രക്ഷകരായി ഒമാൻ പൗരന്മാർ. മലപ്പുറം, പരപ്പനങ്ങാടി സ്വദേശികളായ സഹോദരങ്ങളും ഭാര്യമാരുമാണ് ഇറാന്റെ അതിർത്തി പ്രദേശത്ത് കുടുങ്ങിപ്പോയത്. ചെട്ടിപ്പടി കുപ്പിവളവ് സ്വദേശി മുഹമ്മദ് റഫീഖ്, ഭാര്യ നൂറിൻ സമദ്, റഫീഖിന്റെ സഹോദരൻ മുഹമ്മദ് ഷഫീഖ്, ഭാര്യ സൗഫിയ ഫാത്തിമ എന്നിവരാണ് എട്ട് ദിവസത്തോളം മരുഭൂമിയിൽ വെടിയൊച്ചകൾക്കിടയിൽ കഴിഞ്ഞത്. സഹോദരങ്ങളായ റഫീഖിന്റെയും ഷഫീഖിന്റെയും പിതാവ് ഒമാനിൽ ഏറെക്കാലമായി ബിസിനസ് നടത്തിവരികയാണ്. ഒമാനിലെ സൂറിൽ താമസിക്കുന്ന സംഘം പെരുന്നാൾ അവധിയുടെ ഭാഗമായാണ് ഇറാനിലെത്തുന്നത്.
ടൂറിസ്റ്റ് സ്ഥലങ്ങൾ സന്ദർശിച്ച് മസ്കത്തിലേക്ക് തിരികെ വരാനൊരുങ്ങുമ്പോഴാണ് ജൂൺ 12ന് പുലർച്ചെ ഇസ്രായേൽ ആക്രമണം ഉണ്ടാകുന്നത്. ഇതോടെ എന്ത് ചെയ്യണമെന്നറിയാതെ ഇവർ കുടുങ്ങിപ്പോവുകയായിരുന്നു. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടെങ്കിലും നടപടികൾ വൈകി. ഇറാന്റെ അതിർത്തി പ്രദേശത്തുള്ള ഹസൻകിഫിലെ സ്കൂളുകളിൽ ഉൾപ്പടെ നിരവധി ഇടങ്ങളിൽ മാറിമാറി താമസിച്ചു. വെടിയൊച്ചകൾക്കിടയിൽ ജീവൻ നഷ്ടപ്പെടുമോ എന്ന പേടിയും. ഇതിനിടെ സമാന രീതിയിൽ തന്നെ കുടുങ്ങിപ്പോയ ഒമാൻ സ്വദേശികളെ പരിചയപ്പെട്ടു. ഇവരാണ് മലയാളി സംഘത്തിന് രക്ഷകരായത്. ഒമാൻ പൗരന്മാരുടെ മടക്കയാത്രക്കായി ഒമാൻ എംബസി വിമാനം ഒരുക്കിയിരുന്നു. ഇവരോടൊപ്പം തന്നെ മലയാളി കുടുംബത്തെയും കൂട്ടണമെന്ന് സ്വദേശികൾ പറഞ്ഞപ്പോൾ അധികൃതർ സമ്മതിക്കുകയായിരുന്നു. ഇന്ത്യൻ എംബസി ആവശ്യമായ രേഖകൾ കൃത്യ സമയത്ത് തന്നെ സമർപ്പിച്ചതും തുണയായെന്ന് രക്ഷപ്പെട്ട മലയാളികൾ പറയുന്നു.
Post a Comment