തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയിൽ അതൃപ്തരായി ഒരു വിഭാഗം നേതാക്കൾ രംഗത്ത്. ഭൂരിഭാഗം എംപിമാരും ഇന്നലത്തെ ചടങ്ങിൽ പങ്കെടുത്തില്ല. കൂടിയാലോചന ഇല്ലാതെ യുഡിഎഫ് കൺവീനറെ മാറ്റിയെന്നാണ് ചില നേതാക്കളുടെ വിമർശനം. കെസി വേണുഗോപാൽ ഇഷ്ടക്കാരെ ഭാരവാഹികളാക്കിയെന്നും പരാതിയുണ്ട്. അതേസമയം, പുതിയ കെപിസിസി അധ്യക്ഷനും ഭാരവാഹികളും ഹൈക്കമാന്‍ഡുമായി ചർച്ചയ്ക്കായി ഇന്ന് ദില്ലിയിലെത്തും.
ഇന്നലെ തിരുവനന്തപുരത്ത് ഇന്ദിരാഭവനിൽ നടന്ന ചടങ്ങിലാണ് സണ്ണി ജോസഫ് കെപിസിസി അധ്യക്ഷനായി ചുമതലയേറ്റത്. കെ സുധാകരനിൽ നിന്നാണ് ചുമതല ഏറ്റുവാങ്ങിയത്. സുധാകരനും കെസി വേണുഗോപാലും വിഡി സതീശനും ചെത്തിത്തലയും ഉൾപ്പെടെ നിരവധി പേരാണ് ചടങ്ങിൽ പങ്കെടുത്തത്. താൻ കെപിസിസി അധ്യക്ഷനായി ഇരിക്കുന്ന കാലത്തുണ്ടായ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു സ്ഥാനമൊഴിഞ്ഞ കെ സുധാകരൻ്റെ പ്രസംഗം. സിയുസി പൂർത്തിയാക്കാൻ കഴിഞ്ഞില്ല, അത് സണ്ണിയെ ഏൽപ്പിക്കുന്നുവെന്ന് കെ സുധാകരൻ പറഞ്ഞു.
തദ്ദേശ ഉപ തെരഞ്ഞെടുപ്പുകളിൽ മികച്ച വിജയം ഉണ്ടാക്കാൻ കഴിഞ്ഞു. പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത് ഒരു പ്രശ്നമല്ല. പ്രവർത്തകർ ആണ് എന്റെ കരുത്ത്. സിപിഎമ്മിനെതിരെ ഒരു പടക്കുതിര ആയി ഞാൻ ഉണ്ടാകുമെന്നും കെ സുധാകരൻ പറഞ്ഞു. കെപിസിസി ഭാരവാഹികൾ സ്ഥാനമേറ്റെടുക്കുന്ന ചടങ്ങിലാണ് സുധാകരൻ്റെ പരാമർശം. ഭരണകൂടങ്ങളുമായി നോ കോംപ്രമൈസ് എന്നാണ് എന്റെ ശൈലി. ഇരട്ട ചങ്ക് ഉള്ളവരോടും നിലപാടിൽ മാറ്റമില്ല. ഗർഖയോടും രാഹുൽഗാന്ധിയോടും നന്ദി പറയുന്നു. വർക്കിംഗ് കമ്മിറ്റിയിലേക്ക് നിയോഗിച്ചതിനും നന്ദി. സണ്ണി ജോസഫ് എന്റെ അനുജനാണ്. സണ്ണിയുടെ രാഷ്ട്രീയ നേട്ടത്തിൽ അഭിമാനമുണ്ട്. അന്തരിച്ച പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡണ്ട് എംജി കണ്ണന്റെ കുടുംബത്തിന് കെപിസിസി 5 ലക്ഷം രൂപ ധനസഹായം നൽകുമെന്നും കെ സുധാകരൻ പറഞ്ഞു.
Post a Comment