തിരുവനന്തപുരം: വീട്ടിന് അടുത്ത ക്ഷേത്രത്തില്‍ നിന്നും കൂടിയ ശബ്ദത്തില്‍ പാട്ടുകള്‍ വയ്ക്കുന്നതിനെതിരെ നടിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്യൂവെന്‍സറുമായ അഹാന കൃഷ്ണകുമാര്‍. തിരുവനന്തപുരം മരുതംകുഴിയിലെ അഹാനയുടെ വീട്ടിന് സമീപത്തെ ക്ഷേത്രത്തിലെ ഉത്സവത്തിനോട് അനുബന്ധിച്ച് പാട്ട് വച്ചതാണ് അഭിനേതാവും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്‍റെ മകളായ അഹാനയെ പ്രകോപിപ്പിച്ചത്.
ഉത്സവകാലത്ത് ക്ഷേത്രത്തിനുള്ളില്‍ നടക്കുന്നത് കാണാന്‍ താല്‍പ്പര്യമുള്ളവര്‍ അവിടെ വന്ന് കാണുമെന്നും എല്ലാവരെയും കോളമ്പി വച്ച് അറിയിക്കേണ്ടതില്ലെന്നും അഹാന സോഷ്യല്‍ മീഡിയയില്‍ എഴുതി. ക്ഷേത്രത്തില്‍ ഭക്തിഗാനത്തിന് പകരം തമിഴ് അടിച്ച് പൊളി ഗാനങ്ങളാണ് ഇടുന്നത് എന്നും അഹാനയ്ക്ക് വിമര്‍ശനമുണ്ട്.
'ഇതാണോ കാവിലെ പാട്ടുമത്സരം' എന്ന് ചോദിച്ച് അഹാന ഒരു ആഴ്ചയിലേറെയായി ഇത് തുടരുന്നുവെന്നും ഒരു മാറ്റവും ഇല്ലെന്നും അഹാന സ്റ്റോറിയില്‍ കുറിക്കുന്നു. രാവിലെ 9 മുതല്‍ രാത്രി 11വരെ ഇതാണ് അവസ്ഥ എന്നും നടി കൂട്ടിച്ചേര്‍ക്കുന്നു. വയ്യ എനിക്കീ പാട്ടുകാരെക്കൊണ്ട് എന്നും മറ്റൊരു സ്റ്റോറിയില്‍ അഹാന കുറിച്ചിട്ടുണ്ട്.
മാത്രമല്ല അമ്പലത്തിൽ തമിഴ് ഡപ്പാം കൂത്ത് സോങ് ലൗണ്ട് സ്പീക്കറിൽ പ്ലെ ചെയ്തതിന്റെ വീഡിയോയും അഹാന പങ്കുവെച്ചിട്ടുണ്ട്. അമ്പലത്തിൽ ഇടാൻ പറ്റിയ സൂപ്പർ പാട്ട്... ഇതൊക്കെ കേട്ടാൽ താനും പാട്ടിനൊപ്പം വൈബ് ചെയ്ത് പോകുമെന്നും അഹാന കുറിച്ചു. ദേവൂഡാ ദേവൂഡാ, സറക്ക് വെച്ച്റ്ക്കേൻ എന്നീ പാട്ടുകളാണ് ക്ഷേത്രത്തിൽ നിന്നും ലൗണ്ട് സ്പീക്കറിൽ പ്ലെ ചെയ്തത്.
നേരത്തെ വീടിനെക്കുറിച്ച് അഹാന വീഡിയോ ചെയ്തിട്ടുണ്ട്. അഹാനയുടെ ചെറുപ്പത്തിലാണ് കൃഷ്ണകുമാര്‍ മരുതംകുഴിയില്‍ വീട് എടുക്കുന്നത് . നടി ശ്രീവിദ്യ അടക്കമുള്ളവർ അന്ന് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു എന്നും. എവിടെ യാത്ര പോയാലും കഴിയുന്നത്ര വേഗത്തിൽ തിരികെ വീട്ടിലെത്താൻ അഹാനയും ശ്രദ്ധിക്കാറുണ്ടെന്ന് മുന്‍പ് വ്ളോഗില്‍ പറഞ്ഞിരുന്നു.
അതേ സമയം അഹാനയുടെ പോസ്റ്റിന് വലിയ തോതിലുള്ള പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. പലരും അഹാനയുടെ പോസ്റ്റിനെ പ്രശംസിക്കുന്നുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ പലയിടത്തും ഉണ്ടെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. അഹാനയുടെ സ്റ്റോറിയുടെ സ്ക്രീന്‍ ഷോട്ടുകള്‍ വിവിധ പേജുകളിലും മറ്റും പങ്കുവച്ചിട്ടുണ്ട്.
Post a Comment