കണ്ണൂർ: കാർത്തികപുരത്ത് സർവീസ് സ്റ്റേഷൻ ഉടമയെ വാഹനമിടിച്ചിട്ട് കടന്ന് യുവാവ്. വണ്ടി കഴുകിയതിന്‍റെ പണം ചോദിച്ചതിനെ ചൊല്ലിയുളള തർക്കത്തിന് പിന്നാലെയാണ് അക്രമം. ഉദയഗിരി സ്വദേശി എറിക്സനെതിരെ ആലക്കോട് പൊലീസ് കേസ് എടുത്തു.
ശനിയാഴ്ച വൈകീട്ട് നാലിനാണ് സംഭവം. പരാതിയിങ്ങനെ- കാർത്തികപുരത്തുളള ഹയാസ് ഓട്ടോ ഹബ് എന്ന സ്ഥാപനത്തിൽ വണ്ടി കഴുകാൻ യുവാവെത്തി. സർവീസ് നിരക്കായ 800 രൂപ വണ്ടി കഴുകിയതിന് ശേഷം നൽകാൻ ഇയാൾ തയ്യാറായില്ല. ജീവനക്കാരും സ്ഥാപന ഉടമ ഇസ്മയിലും ഇത് ചോദ്യം ചെയ്തു. വാക്കേറ്റമായി. കൊല്ലുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തി. പിന്നാലെ വാഹനത്തിൽ കയറിയ യുവാവ് രണ്ട് തവണ പുറകോട്ടെടുത്തു. മുന്നിലുണ്ടായിരുന്ന ഇസ്മായിലിനെ ഇടിച്ചിട്ടു.
ജീവനക്കാർ പിന്നാലെ ഓടിയെങ്കിലും നിർത്താതെ പോയി. കൈക്കും നടുവിനും പരിക്കേറ്റ ഇസ്മായിൽ കരുവഞ്ചാലിലെ ആശുപത്രിയിൽ ചികിത്സ തേടി. ആലക്കോട് പൊലീസിൽ പരാതി നൽകി. ഉദയഗിരി സ്വദേശിയായ എറിക്സണാണ് പ്രതിയെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. ഇയാൾ ഒളിവിലാണെന്ന് പൊലീസ് പറയുന്നു.
Post a Comment