Join News @ Iritty Whats App Group

ഫേസ്ബുക്കില്‍ ആശംസയുമായി പ്രതിപക്ഷ നേതാവ് ; ഉമ്മന്‍ചാണ്ടിയുടെ പഴയ വീഡിയോയും പോസ്റ്റ് ചെയ്തു


തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിംഗ് ചടങ്ങുമായി ബന്ധപ്പെട്ട വിവാദം കൊഴുക്കുമ്പോള്‍ ഫേസ്ബുക്കില്‍ ആശംസയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ചടങ്ങില്‍ പങ്കെടുക്കാനില്ലെന്ന് നേരത്തേ വ്യക്തമാക്കിയ പ്രതിപക്ഷനേതാവ് മൂന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ 2015 ലെ നിയമസഭാ പ്രസംഗത്തിന്റെ വീഡിയോ പുറത്തുവിട്ടാണ് ആശംസയുമായി എത്തിയിരിക്കുന്നത്.

വിഴിഞ്ഞം തുറമുഖത്തിന്റെ പിതൃത്വം സംബന്ധിച്ച തര്‍ക്കം ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ തുടരുമ്പോള്‍ വിഴിഞ്ഞം തുറമുഖം എന്തുവന്നാലും യാഥാര്‍ത്ഥ്യമാക്കും എന്ന് ഉമ്മന്‍ചാണ്ടി നടത്തുന്ന പ്രതികരണത്തിന്റെ വീഡിയോയാണ് പങ്കുവെച്ചത്. പ്രതിപക്ഷ നേതാവ് ചടങ്ങില്‍ പങ്കെടുക്കുന്നില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അതേസമയം പ്രതിപക്ഷ നേതാവിനെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന് പ്രത്യേക ഇരിപ്പിടം ക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. ഒമ്പതാമത്തെ ഇരിപ്പിടമായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്.

പങ്കെടുക്കാനില്ലെന്ന് വി.ഡി. സതീശന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. തനിക്ക് ഇതില്‍ പരിഭവമോ പരാതിയോ ഇല്ലെന്നും പറഞ്ഞിരുന്നു. എന്നാല്‍ വിഴിഞ്ഞത്തിന്റെ പിതൃത്വം യുഡിഎഫിനാണെന്ന് സൂചിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് വീഡിയോയും പോസ്റ്റ് ചെയ്തത്. ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നതിന് പകരമായി സംസ്ഥാന വ്യാപകമായി ഉമ്മന്‍ചാണ്ടി അനുസ്മരണം പദ്ധതിയിടുകയാണ് പ്രതിപക്ഷം.

നിലവില്‍ കോണ്‍ഗ്രസിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ കോഴിക്കോട്ടാണ് പ്രതിപക്ഷ നേതാവ്. ഇന്ന് രാവിലെ 11 മണിക്കാണ് പ്രധാനമന്ത്രി തുറമുഖം നാടിന് സമര്‍പ്പിക്കുക. പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് ഉദ്ഘാടനസമ്മേളനത്തില്‍ പങ്കെടുക്കുന്നവരുടെ പട്ടികയ്ക്ക് അംഗീകാരം ലഭിച്ചപ്പോള്‍ത്തന്നെ പ്രതിപക്ഷനേതാവിനെ ക്ഷണിച്ചു. വേറെ ചില രാഷ്ട്രീയനേതാക്കള്‍ സമ്മേളനത്തില്‍ ഉള്‍പ്പെട്ടത് കേരളം നല്‍കിയ പട്ടികപ്രകാരമല്ല. അത് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശാനുസരണമാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

പദ്ധതിച്ചെലവിന്റെ 61.83 ശതമാനവും സംസ്ഥാനമാണു വിനിയോഗിക്കുന്നത്. വി.ജി.എഫ്. ഗ്രാന്റ് എന്ന പേരില്‍ കേന്ദ്രം നല്‍കുന്ന തുകയ്ക്കു പകരം അവര്‍ ലാഭവിഹിതമാണ് ആവശ്യപ്പെടുന്നതെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു. ആകെ മുതല്‍മുടക്ക് 8686 കോടി രൂപയാണ്. ഇതില്‍ 5370.86 കോടി രൂപയും സംസ്ഥാന സര്‍ക്കാരാണു വഹിക്കുന്നത്. 818 കോടി രൂപ കേന്ദ്രസര്‍ക്കാരും 2497 കോടി രൂപ അദാനി പോര്‍ട്‌സും വഹിക്കും. പദ്ധതി പൂര്‍ത്തിയാക്കുകയാണു പ്രധാനം. നേട്ടം ആര്‍ക്കെന്നത് ഒരു തര്‍ക്കമായി കൊണ്ടുവരേണ്ടതില്ലെന്നും പറഞ്ഞിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group