Join News @ Iritty Whats App Group

‘ബസ് സ്റ്റാൻഡിൽ സീറ്റ് പിടിക്കാൻ തുണിയിടുന്നത് പോലെ രാജീവ് ചന്ദ്രശേഖർ സീറ്റ് പിടിച്ച് മുദ്രാവാക്യം വിളിച്ചു, ഉമ്മൻ ചാണ്ടിയുടെ ഓർമകളാണ് വിഴിഞ്ഞത്ത്: സന്ദീപ് വാര്യർ


ഉമ്മൻ ചാണ്ടിയുടെ പ്രയത്നത്തിന് സംസ്ഥാനത്തിന് കിട്ടിയ വികസന പദ്ധതിയാണ് വിഴിഞ്ഞം തുറമുഖമെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. വിഴിഞ്ഞത്തെ ഉദ്ഘാടന വേദിയിൽ നിന്ന് അദ്ദേഹത്തിൻ്റെ പേര് മാറ്റി നിർത്താൻ കഴിയും. പക്ഷേ നാലു കോടി മലയാളികളുടെ നെഞ്ചകത്ത് നിന്ന് ആ പേര് മാറ്റിനിർത്താൻ സംസ്ഥാന സർക്കാരിന് കഴിയില്ല.പദ്ധതിയുമായി ഒരു ബന്ധമില്ലാത്തവരാണ് വേദിയിലിരുന്നത്.

വേദിയിലിരുന്ന് മുദ്രാവാക്യം വിളിക്കുന്നത് കണ്ടു. ബാസ്റ്റ് സ്റ്റാൻഡിൽ എത്തിയാൽ പലയാളുകളും സീറ്റ് പിടിക്കാൻ വേണ്ടി മുണ്ട് സീറ്റിൽ ഇടുന്ന പരിപാടിയുണ്ട്. അതുപോലെയാണ് ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് ആളുകൾ വേദിയിലേക്ക് വരുന്നതിന് മുമ്പ് തന്നെ കസേര ഉറപ്പിച്ചത്. പ്രതിപക്ഷ നേതാവിനെ പോലും പരിപാടിക്ക് ക്ഷണിച്ചില്ല. തികച്ചും രാഷ്രീയ കളിയാണ് സിപിഐഎമും ബിജെപിയും നടത്തിയത്. ഉമ്മൻ ചാണ്ടിയെ ജനങ്ങൾ മറക്കില്ല.

സ്മാർട്ട് സിറ്റിയും വിഴിഞ്ഞവും കൊച്ചി മെട്രോയും അടക്കമുള്ള കേരളത്തിൻറെ കണ്ണായ വികസന പദ്ധതികൾ സ്വപ്നം കണ്ട് അത് യാഥാർത്ഥ്യമാക്കിയ മുഖ്യമന്ത്രിയാണ് ഉമ്മൻ ചാണ്ടി. 14 ജില്ലയിലും ജനസമ്പർക്ക പരിപാടി നടത്തി ലക്ഷക്കണക്കിന് ജനങ്ങളുടെ ആവലാതി കേട്ട് അതിനു തൽസമയം പരിഹാരമുണ്ടാക്കിക്കൊടുത്ത മുഖ്യമന്ത്രി.

ആശ്രയമില്ലാതെ കിടന്നിരുന്ന ആലംബഹീനർക്ക് നിമിഷനേരം കൊണ്ട് സഹായമെത്തിച്ചിരുന്ന മുഖ്യമന്ത്രി. വാഹനത്തിന്റെ ചില്ല് തുളച്ചു വന്ന കല്ലുകൊണ്ട് പരിക്കേറ്റു കിടന്നപ്പോഴും സിപിഐഎമ്മുകാരനായ പ്രതിക്ക് മാപ്പ് കൊടുത്ത മുഖ്യമന്ത്രി.

അതെ ഉമ്മൻചാണ്ടി സാർ. പുതുപ്പള്ളിയുടെ, കേരളത്തിൻ്റെ കുഞ്ഞൂഞ്ഞ്.വിഴിഞ്ഞത്തെ ഉദ്ഘാടന വേദിയിൽ നിന്ന് നിങ്ങൾക്ക് അദ്ദേഹത്തിൻ്റെ പേര് മാറ്റി നിർത്താൻ കഴിയും. പക്ഷേ നാലു കോടി മലയാളികളുടെ നെഞ്ചകത്ത് നിന്ന് ആ പേര് മാറ്റിനിർത്താൻ കഴിയില്ലെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി.

Post a Comment

Previous Post Next Post
Join Our Whats App Group