കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് കൽപറ്റയിലേക്കുള്ള യാത്രാമധ്യേ കണ്ട കാർ അപകടത്തിൽ പരിക്കേറ്റവർക്ക് കൈത്താങ്ങായി പ്രിയങ്കാ ഗാന്ധി എംപി. യാത്രാമധ്യേ ഈങ്ങാപ്പുഴയിൽ ഉണ്ടായ അപകടം ശ്രദ്ധയിൽ പെട്ട് വാഹനവ്യൂഹം നിർത്തി ഇറങ്ങുകയായിരുന്നു പ്രിയങ്ക ഗാന്ധി. തുടർന്ന് വാഹനവ്യൂഹത്തിലെ ഡോക്ടറെ വരുത്തി പരിക്കേറ്റവരെ പരിശോധിച്ച് പ്രാഥമിക ചികിത്സ നൽകി. വാഹനവ്യൂഹത്തിലെ ആംബുലൻസിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ നിർദ്ദേശവും നൽകിയാണ് പ്രിയങ്ക യാത്ര തുടർന്നത്.
കൊയിലാണ്ടി സ്വദേശിയായ നൗഷാദും കുടുംബവും സഞ്ചാരിച്ചിരുന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വയനാട് പാർലമെന്റ് മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാനാണ് പ്രിയങ്ക എത്തിയത്. ഇതിനായി കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് കൽപറ്റയിലേക്ക് പോകുമ്പോഴാണ് അപകടം കണ്ടത്.
പ്രിയങ്ക ഇന്ന് വൈകിട്ട് വയനാട് വൈൽഡ് ലൈഫ് ഡിവിഷന് എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ലഭ്യമാക്കിയ ആംബുലൻസിന്റെ താക്കോൽ കൈമാറ്റ ചടങ്ങിൽ പങ്കെടുക്കും. പിന്നീട് നൂൽപുഴ കുടുംബാരോഗ്യ കേന്ദ്രത്തിന് എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ലഭ്യമാക്കിയ മൊബൈൽ ഡിസ്‌പെൻസറി വാഹനത്തിന്റെ താക്കോലും പ്രിയങ്ക ഗാന്ധി കൈമാറും. ചടങ്ങിൽ വച്ച് രാഹുൽ ഗാന്ധിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച റോബോട്ടിക് ഫിസിയോ തെറാപ്പി ഉപകരണങ്ങളുടെ ഉദ്ഘാടനവും പ്രിയങ്ക ഗാന്ധി നടത്തും. നാളെയും പ്രിയങ്ക മണ്ഡലത്തിലുണ്ടാകും.
Post a Comment