മൂന്ന് ഡോസ് പ്രതിരോധ വാക്സിൻ എടുത്തിട്ടും പേവിഷബാധ മൂലം ഏഴു വയസുകാരി നിയാ ഫൈസൽ മരിച്ച സംഭവത്തിൽ വിശദീകരണവുമായി ആശുപത്രി അധികൃതർ. ഞരമ്പിൽ ആഴത്തിൽ കടിയേറ്റതാകാം വൈറസ് വ്യാപനം വേഗത്തിലാകാൻ കാരണമെന്ന് തിരുവനന്തപുരം എസ്എടി ആശുപത്രി സൂപ്രണ്ട് ഡോ. എസ് ബിന്ദു പറഞ്ഞു. അങ്ങനെയെങ്കിൽ വാക്‌സിൻ ഉൽപാദിപ്പിക്കുന്ന ആന്റിബോഡി ഫലപ്രദമാകുന്നതിനു മുൻപ് തന്നെ വൈറസ് തലച്ചോറിനെ ബാധിക്കാനും രോഗാവസ്‌ഥയിലേക്കു പോകാനുമുള്ള സാധ്യതയുണ്ടെന്നും ഡോ. ബിന്ദു പറഞ്ഞു.
ആദ്യ മൂന്നു ഡോസ് പ്രതിരോധ വാക്സിൻ എടുത്തിട്ടും കുട്ടി മരിച്ചത് വിവാദമായതിന് പിന്നാലെ നിയയെ ചികിത്സിച്ച ഡോക്‌ടർമാർക്കൊപ്പമാണ് എസ്‌എടി സൂപ്രണ്ട് വാർത്താസമ്മേളനം വിളിച്ച് കാര്യങ്ങൾ വിശദീകരിച്ചത്. ഞരമ്പിലൂടെ തലച്ചോറിലേക്കും നട്ടെല്ലിലേക്കും എത്തുന്നതാണ് റാബിസ് വൈറസ്. ഞരമ്പിൽ നായയുടെ കടിയേറ്റാൽ പെട്ടെന്നു തന്നെ വൈറസ് വ്യാപനം സംഭവിക്കും. വാക്‌സിൻ എടുത്താലും അതു പ്രവർത്തിക്കാൻ സമയമെടുക്കും.
ഞരമ്പിൽ കടിയേൽക്കുക എന്നത് അപൂർവമായാണ് സംഭവിക്കുന്നത്. എന്നാൽ കുട്ടികളുടെ കാര്യത്തിൽ കൈയിലും മുഖത്തുമാണ് കടിയേൽക്കുന്നതെങ്കിൽ അത് ഉണ്ടാകാൻ സാധ്യത കൂടുതലാണ്. അതുകൊണ്ടാണ് വാക്‌സിനൊപ്പം ഇമ്യൂണോഗ്ലോബുലിൻ കൂടി കൊടുക്കുന്നത്. മരിച്ച നിയയ്ക്ക് കയ്യിലെ ഞരമ്പിൻ്റെ സാന്ദ്രത കൂടിയ ഭാഗത്താണ് കടിയേറ്റ് ആഴത്തിൽ മുറിവുണ്ടായത്. നായയുടെ പല്ല് നേരിട്ട് ഞരമ്പിൽ പതിച്ചാൽ വാക്‌സിൻ കൊണ്ടുള്ള ആൻ്റി ബോഡിക്ക് വൈറസിനെ തടയാൻ കഴിയില്ല.
കോഴിക്കോട് മരിച്ച കുട്ടിക്കും മുഖത്ത് ആഴത്തിൽ കടിയേറ്റിരുന്നു. വാക്സിന്റെ ആന്റിബോഡിക്ക് വൈറസിനെ നിർവീര്യമാക്കാൻ കഴിയുന്നതിനു മുൻപ് തന്നെ വൈറസ് ഞരമ്പിൽ കയറിക്കഴിഞ്ഞാൽ ഇത്തരം സാഹചര്യം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഡോക്‌ടർമാർ പറഞ്ഞു. പെട്ടെന്ന് വൈറസിനെ നിർവീര്യമാക്കാനാണ് ഇമ്യൂണോഗ്ലോബുലിൻ നൽകുന്നത്. എന്നാൽ അവിടെയും ആഴത്തിലാണ് കടിയേൽക്കുന്നതെങ്കിൽ ഫലപ്രാപ്‌തി കുറവാകും.
വാക്സിൻ ഫലപ്രദമല്ലെന്നു പറയുന്നത് ശരിയല്ല. വാക്സിൻ സംബന്ധിച്ചുള്ള പഠനങ്ങളിൽ ആൻ്റിബോഡി കൃത്യമായി രൂപീകരിക്കപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും വാക്സിന്റെ ഫലപ്രാപ്തി സംബന്ധിച്ച് ആശങ്ക വേണ്ടെന്നും ഡിഎംഇ പറഞ്ഞു. വാക്സിൻ നൽകുന്നതിന് എല്ലാവർക്കും പരിശീലനം നൽകിയിട്ടുണ്ടെന്നും ഡിഎംഇ അറിയിച്ചു. കുട്ടിയുടെ അമ്മ ക്വാറൻ്റീനിൽ അല്ലെന്നും ഡോക്‌ടർമാർ പറഞ്ഞു.
തിരുവനന്തപുരം എസ്എടി ആശുപത്രി അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് പത്തനാപുരം കുന്നിക്കോട് കിണറ്റിൻകര ജാസ്മിൻ മൻസിലിൽ നിയാ ഫൈസൽ മരിച്ചത്. ഏപ്രിൽ 8നാണ് നിയയ്ക്ക് നായയുടെ കടിയേറ്റത്. വിളക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിലും പുനലൂർ താലൂക്ക് ആശുപത്രിയിലും എത്തിച്ച് വാക്സിൻ എടുത്ത കുട്ടിക്ക് തുടർന്നു രണ്ടാമത്തെയും മൂന്നാമത്തെയും ഡോസുകളും എടുത്തിരുന്നു. 29ന് പനി ബാധിച്ചതോടെ എസ്എടിയിലേക്ക് കൊണ്ടു വരികയായിരുന്നു. നിയയുടെ മൃതദേഹം വീട്ടിലെത്തിക്കുകയോ പൊതുദർശനം നടത്തുകയോ ചെയ്യാതെ പുനലൂർ ആലഞ്ചേരി മുസ്‌ലിം ജമാഅത്ത് പള്ളിയിൽ കബറടക്കം നടത്തി.
Post a Comment