മലപ്പുറം: നിലമ്ബൂർ ഉപതെരഞ്ഞെടുപ്പില്‍ ആദ്യം പത്രിക സമർപ്പിച്ചത് തമിഴ്‌നാട് സ്വദേശി. സേലം രാമൻനഗർ സ്വദേശി ഡോ.കെ. പത്മരാജനാണ് പത്രിക നല്‍കിയത്. തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നത് ഹോബിയാക്കിയ വ്യക്തിയാണ് പത്മരാജൻ. 1988ല്‍ സ്വന്തം മണ്ഡലമായ മേട്ടൂരില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചാണ് തുടക്കം. അവസാനം വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലും പാലക്കാട് ഉപതെരഞ്ഞെടുപ്പിലും പത്മരാജൻ മത്സരിച്ചിരുന്നു.
തെരഞ്ഞെടുപ്പില്‍ ആർക്കും മത്സരിക്കാമെന്ന ബോധവത്കരണത്തിനാണ് മത്സരിക്കുന്നതെന്നും തോല്‍ക്കണമെന്നാണ് പ്രാർഥനയെന്നും പത്മരാജൻ പറയുന്നു. കഴിയുമെങ്കില്‍ മരണം വരെ മത്സരിച്ച് ഏറ്റവും കൂടുതല്‍ തവണ തോറ്റ സ്ഥാനാർഥിയെന്ന ലോക റെക്കോർഡ് നേടുന്നതും പത്മരാജന്റെ ലക്ഷ്യമാണ്.
സ്വന്തം നിയമസഭാ മണ്ഡലമായ മേട്ടൂർ, ലോക്‌സഭാ മണ്ഡലമായ ധർമപുരി എന്നിവിടങ്ങളില്‍ സ്ഥിരമായി മത്സരിക്കുന്ന പത്മരാജൻ പലപ്പോഴായി 11 സംസ്ഥാനങ്ങളില്‍ മത്സരിച്ചിട്ടുണ്ട്. സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവർക്കെതിരെ മത്സരിച്ച പത്മരാജന് ഒരു വീട്ടിലെ മൂന്നുപേർക്കെതിരെ മത്സരിച്ചുവെന്ന പ്രത്യേകതയുമുണ്ട്.
Post a Comment