ഫുജൈറ: യുഎഇയിലെ ഫുജൈറയിൽ നിന്ന് കണ്ണൂരിലേക്കും മുംബൈയിലേക്കും സർവീസുകൾ ആരംഭിച്ച് ഇൻഡിഗോ എയർലൈൻസ്. മെയ് 15 മുതൽ സർവീസുകൾ ആരംഭിക്കുമെന്ന് ഇൻഡിഗോ എയർലൈൻസ് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. ഇന്നലെ മുംബൈയിൽ നിന്ന് എത്തിയ വിമാനത്തെ വാട്ടർ സല്യൂട്ട് നൽകിയാണ് സ്വീകരിച്ചത്. ഇന്ന് മുതലാണ് ഫുജൈറയിൽ നിന്നും മുംബൈ, കണ്ണൂർ എന്നീ രണ്ട് റൂട്ടുകളിൽ പ്രതിദിന സർവീസുകൾ ആരംഭിച്ചത്. കണ്ണൂരിൽ നിന്ന് രാത്രി 8.55ന് പുറപ്പെട്ട ആദ്യ സർവീസ് രാത്രി 11.25ഓടെ ഫുജൈറയിൽ എത്തി. ഇതിനെ സ്വീകരിക്കാൻ വിമാനത്താവളത്തിലെയും ഇൻഡിഗോ എയർലൈൻസിന്റെയും അധികൃതർ എത്തിയിരുന്നു.
സർവീസ് ആരംഭിക്കുന്ന ആദ്യ ആഴ്ചയിൽ ഫുജൈറയിൽ നിന്ന് കണ്ണൂരിലേക്ക് 400 ദിർഹവും മുംബൈയിലേക്ക് 335 ദിർഹവുമാണ് ടിക്കറ്റ് നിരക്ക്. പിന്നീട് 22 മുതൽ കണ്ണൂരിലേക്കുള്ള ടിക്കറ്റ് നിരക്ക് 615 ദിർഹമായി ഉയരും. ഇനി മുതൽ ദുബൈ, ഷാർജ, അജ്മാൻ എന്നിവിടങ്ങളിൻ നിന്ന് ഫുജൈറയിലേക്ക് സൗജന്യ ബസ് സൗകര്യവുമുണ്ടായിരിക്കുമെന്ന് ഇൻഡിഗോ എയർലൈൻ അധികൃതർ അറിയിച്ചിരുന്നു. കൂടാതെ ഇൻഡിഗോ യാത്രക്കാർക്ക് ഡ്യൂട്ടി ഫ്രീ ഉൽപ്പന്നങ്ങളുടെ നിരക്കിൽ ഇളവും ലഭിക്കും.
ഇൻഡിഗോ പുതിയ സർവീസുകൾ ആരംഭിക്കുന്നതോടെ അബുദാബി, ദുബൈ, ഷാർജ, റാസൽഖൈമ എന്നിവിടങ്ങൾക്ക് ശേഷമുള്ള യുഎഇയിലെ അഞ്ചാമത്തെയും രാജ്യാന്തര തലത്തിൽ 41ാമത്തെയും സെക്ടറായി ഫുജൈറ മാറി. പുതിയ സർവീസുകൾ ആരംഭിച്ചത് പ്രവാസികളെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണ്. അവധിക്കാലമായതോടെയുള്ള തിരക്കിനും കഴുത്തറുക്കുന്ന വിമാന ടിക്കറ്റ് നിരക്കിനും ഇതോടെ ആശ്വാസമായി.
Post a Comment